03:19am 15 May 2025
NEWS
ജനകീയജുഡീഷ്യല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന്റെ കണ്ണുതുറപ്പിക്കണം
06/09/2019  12:13 PM IST
Keralasabdam Online Desk
HIGHLIGHTS

സംസ്ഥാനത്തെ ക്യാമ്പസുകളില്‍ നടക്കുന്നത് അനീതിയും അക്രമവും. വിദ്യാര്‍ത്ഥിയൂണിയനുകള്‍ ഫാസിസ്റ്റ് നടപടികള്‍ പിന്തുടരുന്നു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ യൂണിയന്‍ നേതാക്കള്‍ കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതും കേരളസമൂഹം ചര്‍ച്ച ചെയ്തതുമാണ്. അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും അന്വേഷണങ്ങളുമാണ് ഏറ്റവുമൊടുവില്‍ പി.എസ്.സി. തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. യൂണിവേഴ്‌സിറ്റി കോളേജിനെ ഫാസിസ്റ്റ് ചിന്താഗതിക്കാരില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ രൂപവത്കരിച്ച സേവ് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പയിന്‍ കമ്മറ്റി ജസ്റ്റിസ് പി.കെ. ഷംസുദീന്‍ ചെയര്‍മാനായി ഒരു ജനകീയ ജുഡീഷ്യല്‍ കമ്മറ്റിയെ നിയോഗിക്കുകയുണ്ടായി. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള കലാലയങ്ങളില്‍ കമ്മറ്റി സിറ്റിങ് നടത്തി. കോളേജ് വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സംഘടനാപ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തി. കേരളത്തിലെ കലാലയങ്ങളില്‍ നടക്കുന്ന അനീതികളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന പലവിവരങ്ങളും കമ്മറ്റിക്ക് നേരിട്ട് ബോധ്യപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് കേരളാഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. പൊതുസമൂഹവും അധികാരികളും ഗൗരവമായി ചിന്തിക്കേണ്ട പല വിഷയങ്ങളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കേരളശബ്ദത്തിന് ലഭിച്ചു.

റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നത് ?

ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷനായ കമ്മറ്റിയുടെ പ്രധാനകണ്ടെത്തലുകള്‍ ഇവയാണ്. ഉദാത്തമായ ജനാധിപത്യ സങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍, കേരളത്തിലെ ഒട്ടുമിക്ക കലാലയങ്ങളിലെയും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യരാഹിത്യത്താല്‍ കളങ്കിതമാണെന്ന് കണ്ടെത്താനായി. അക്രമരാഷ്ട്രീയത്തിലൂടെ ആധിപത്യം സ്ഥാപിക്കുകയും അപ്രമാദിത്വം പുലര്‍ത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി യൂണിയനുകള്‍ കലാലയങ്ങളിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നു. മറ്റ് വിദ്യാര്‍ത്ഥിസംഘടനകളെ പ്രവര്‍ത്തിക്കാനോ, യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഭയരഹിതമായി പങ്കെടുക്കാനോ അനുവദിക്കുന്നില്ല. അക്കാദമികതാല്‍പ്പര്യങ്ങളോടെ എത്തുന്ന വിദ്യാര്‍ത്ഥികളെപ്പോലും ശാരീരികമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ ചില വിദ്യാര്‍ത്ഥികള്‍ വിവരിക്കുകയുണ്ടായി.

വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രസഞ്ചാരത്തെപ്പോലും തടയുന്ന കോളേജ് യൂണിയനുകള്‍ അവരുടെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്ന സാഹചര്യം ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, എം.ജി കോളേജ്, എറണാകുളം മഹാരാജാസ്, കോഴിക്കോട് മടപ്പള്ളി കോളേജ് എന്നിവ ഉദാഹരണം. മേല്‍പ്പറഞ്ഞ കോളേജുകളിലും മറ്റ് ചില കോളേജുകളിലും അനുവദിക്കപ്പെടുന്ന കോളേജ് യൂണിയന്‍ റൂമുകള്‍ പിന്നീട്, ഇടിമുറികളായി മാറുകയും വിദ്യാര്‍ത്ഥികളെ മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഒരുപാട് വര്‍ഷങ്ങളായി നടക്കുന്നു. അതില്‍, സ്റ്റുഡന്റ്‌സ്  ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എസ്.എഫ്.ഐ) എന്ന വിദ്യാര്‍ത്ഥിസംഘടനയിലെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയത്. കൂടുതലും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പീഡനങ്ങള്‍ക്കിരയാകുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കൈഞരമ്പ് മുറിച്ച് ആത്ഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയും ഒന്നാം വര്‍ഷക്കാരിയായിരുന്നു. ഏറ്റവും ഞെട്ടിച്ച വസ്തുത മേല്‍പ്പറഞ്ഞ ക്രൂരമായ സംഭവവികാസങ്ങള്‍ നടക്കുമ്പോള്‍ നിശബ്ദകാഴ്ചക്കാരായി നില്‍ക്കുകയോ, അക്രമികളായ വിദ്യാര്‍ത്ഥികളെ സഹായിക്കുകയോ ചെയ്യുന്ന ചില സംഘടനാനേതാക്കളായ അധ്യാപകരെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതികളാണ്. മാതൃകായോഗ്യമായ വിധത്തില്‍, ഗുരുനാഥസ്ഥാനത്ത് നിന്ന് വഴികാട്ടേണ്ട അധ്യാപകര്‍ അക്രമിസംഘത്തിന്റെ പക്ഷത്തുനില്‍ക്കുന്നുവെന്ന സ്ഥിതി തുടരാന്‍ അനുവദിക്കാനാവില്ല. ആധിപത്യം പുലര്‍ത്തുന്ന  സംഘടന ഏതുമാകട്ടെ, അധ്യാപകരുടെ രാഷ്ട്രീയാഭിമുഖ്യം എതുമാകട്ടെ, ഒരു വിദ്യാര്‍ത്ഥിയെ മറ്റൊരു വിദ്യാര്‍ത്ഥി ശാരീരികമായി അക്രമിക്കുന്ന സംഭവങ്ങള്‍ കേരളത്തിലെ ഒരു കലാലയത്തിലും തുടരാന്‍ പാടില്ല.

അതേപോലെ, അടിവേരുകള്‍ പിഴുതുമാറ്റേണ്ട മറ്റൊരു മേഖലയാണ് കലാലയ പ്രവേശനത്തിലെ ക്രമക്കേടുകളും പരീക്ഷാതിരിമറികളും. പരീക്ഷാചോദ്യങ്ങള്‍ ചോര്‍ത്തികൊടുക്കുക, ഉത്തരക്കടലാസുകള്‍ യൂണിയന്‍ നേതാക്കള്‍ക്ക് നിയമവിരുദ്ധമായി എത്തിച്ചുകൊടുക്കുക, അനര്‍ഹരെ സ്‌പോട്ട് അഡ്മിഷനിലൂടെയും സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലൂടെയും ഇന്റര്‍-കോളേജ് ട്രാന്‍സ്ഫറിലൂടെയും കടത്തിവിടുക എന്നിവയും ചില കലാലയങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. അതിന് പിന്നിലും ചില സംഘടിത അധ്യാപകരുടെയും ജീവനക്കാരുടെയും കൈകള്‍ തെളിഞ്ഞ് കാണപ്പെടുന്നു. പരീക്ഷാ ഹാളില്‍ നടക്കുന്ന കോപ്പിയടി, പരീക്ഷയുടെ വിശ്വാസ്യതയെതന്നെ കളങ്കപ്പെടുത്തിയിരിക്കുന്നു. 'എതിരില്ലാതെ' തെരഞ്ഞെടുക്കപ്പെടുന്നു എന്ന് അവകാശപ്പെടുന്ന കലാലയയൂണിയനുകള്‍ മിക്കപ്പോഴും എതിര്‍സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ നല്‍കാനുള്ള അവകാശത്തെപ്പോലും നഗ്നമായി ലംഘിച്ചതിന് ശേഷമാണ് സ്വയംപ്രഖ്യാപിത വിജയികളായി പ്രത്യക്ഷപ്പെടുന്നത്. അപഹാസ്യമാണ് അത്തരമൊരു സാഹചര്യം. എന്നാല്‍, എന്തുകൊണ്ട് സമാനമായ പ്രശ്‌നങ്ങള്‍ ദശാബ്ദങ്ങളായി ആവര്‍ത്തിക്കപ്പെടുന്നു; അവയുടെ കാരണങ്ങളും പരിഹാരങ്ങളും എന്ത് എന്ന വിഷയത്തെ സംബന്ധിച്ചാണ് ജനകീയ കമ്മിഷന്‍ അന്വേഷണത്തില്‍ ഊന്നല്‍ നല്‍കിയത്.
അതില്‍ ഒന്നാമതായി കണ്ടെത്തിയത് കളങ്കിതമായ രാഷ്ട്രീയനേതൃത്വത്തിന്റെ സീമകളില്ലാത്ത പിന്തുണയാണ് കലാലയങ്ങളില്‍ അക്രമരാഷ്ട്രീയം ആഴത്തില്‍ വേരൂന്നാന്‍ ഇടയാക്കിയതെന്നതാണ്. സംസ്ഥാന ഭരണസംവിധാനങ്ങള്‍, നിയമസംവിധാനങ്ങള്‍ എന്നിവ അക്രമത്തെ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടു. നിയമങ്ങള്‍ കടലാസില്‍ ഉറങ്ങുന്നു. 1998 ലെ റാഗിംഗ് വിരുദ്ധ നിയമം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല.
കക്ഷിരാഷ്ട്രീയത്തിന്റെ കറുത്ത ചരടുകളാല്‍ ബന്ധനസ്ഥരായ പോലീസ് സേനയ്ക്ക് നിയമവാഴ്ച ഉറപ്പാക്കാനാകുന്നില്ല. പകരം, ഭരണപക്ഷാഭിമുഖ്യമുള്ള കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കേണ്ടിവരുന്ന സ്ഥിതി തുടരുന്നു. ക്രിമിനല്‍ കേസ്സുകളില്‍ പോലും, അസംഘടിതരായ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന പരാതികളിന്മേല്‍ തുടര്‍നടപടികള്‍ നിശ്ചലമാകുന്നതിന് കാരണവും മേല്‍പ്പറഞ്ഞ കക്ഷി-രാഷ്ട്രീയ പാശം തന്നെ. ഒറ്റവാക്കില്‍, കളങ്കിത ജനാധിപത്യം.
സര്‍വ്വകലാശാലകള്‍ക്ക് അപരിമേയമായ അധികാരങ്ങള്‍ നിയമങ്ങളിലും ചടങ്ങളിലുമുണ്ട്. എന്നാല്‍, കേരളത്തിലെ കലാലയങ്ങളില്‍ അക്രമങ്ങള്‍ പെരുകുന്നതിനും അക്കാദമിക അന്തരീക്ഷം ശോചനീയമാംവിധം തകരുന്നതിനും കാരണമാകുന്ന സാഹചര്യത്തെ നേരിടാനുള്ള ധാര്‍മ്മികശക്തി സര്‍വ്വകലാശാലകളുടെ അധികാരികള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ഭദ്രമായ സംവിധാനങ്ങള്‍ നിശ്ചലമാണ് മിക്ക സര്‍വ്വകലാശാലകളിലും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img img