
അഞ്ചുവര്‍ഷം നിത്യോപയോഗസാധനങ്ങള്‍ക്ക് വിലവര്‍ധിക്കില്ല എന്ന് പ്രകടനപത്രിക അച്ചടിച്ചിറക്കി അധികാരത്തിലേറിയ സര്‍ക്കാരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. അവര്‍ തന്നെയാണ് ഇന്ന് പാല്‍വില വര്‍ധിപ്പിക്കാന്‍ ചുക്കാന്‍പിടിക്കുന്നത്
കേരളം കണികണ്ടുണരുന്ന 'നന്‍മ'യായ മില്‍മപാലിന്റെ വിലവര്‍ധിപ്പിക്കാന്‍ നീക്കം. ഇതിന് പിന്നില്‍ ആരുടെ താത്പര്യങ്ങളാണെന്ന് അധികാരികള്‍ വ്യക്തമാക്കണം. സംസ്ഥാനത്തെ ലക്ഷോപലക്ഷം വരുന്ന ക്ഷീരകര്‍ഷകര്‍ ഉന്നയിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കാകുന്നില്ല. അതിനിടെ മില്‍മാപാലിന്റെ വില അടിയന്തരമായി വര്‍ധിപ്പിക്കുന്ന കാര്യം തീരുമാനിക്കാന്‍ അധികൃതര്‍ യോഗം ചേരാന്‍ ഒരുങ്ങുകയാണ്. കാലിത്തീറ്റയുടെ വിലവര്‍ധിക്കുന്നതിന് ആനുപാതികമായി സബ്‌സിഡി നല്‍കാനാകില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് പാല്‍വില വര്‍ധിപ്പിക്കുന്നകാര്യത്തെക്കുറിച്ച് മില്‍മ ആലോചിക്കുന്നത്. ലിറ്ററിന് 42-44 രൂപ വരെയാണ് കേരളത്തില്‍ ഒരുലിറ്റര്‍ പാലിന്റെ വില. ഇത് രാജ്യത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഇത് ലിറ്ററിന് നാലുരൂപ മുതല്‍ ഏഴുരൂപാവരെ വര്‍ധിപ്പിക്കാനാണ് നീക്കം. അങ്ങിനെ വന്നാല്‍ ഒരുലിറ്റര്‍ പാലിന് രൂപ 50 നല്‍കേണ്ടി വരും. ഓണക്കാലം ആയതിനാല്‍ പാല്‍വില ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും അത് ചര്‍ച്ചയാകും. അതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയോടെ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് ഉന്നതങ്ങളില്‍ നിന്നും കൃഷിമന്ത്രിയുടെ ഓഫീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമത്രെ. അതേസമയം, ഈ വര്‍ധന എന്തിന് വേണ്ടി എന്ന കര്‍ഷകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല.
മില്‍മ മാത്രമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകപൊതുമേഖലാക്ഷീരോത്പാദനവിതരണ സംരംഭം. എന്നാലിന്ന് സ്വകാര്യമേഖലയില്‍ നിരവധി പാല്‍വിതരണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ലാഭസാധ്യതക്ക് വേണ്ടിയാണ് പാല്‍വില വര്‍ധിപ്പിക്കാനൊരുങ്ങുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കാലിത്തീറ്റയുടെ വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്നത് നേരാണ്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാല്‍ സബ്‌സിഡി ഉയര്‍ത്തി കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതിന് സര്‍ക്കാരിന് പരിമിതികള്‍ ഉണ്ട്താനും. പക്ഷേ, നിലവില്‍ നല്‍കുന്ന സബ്‌സിഡിപോലും കര്‍ഷകര്‍ക്ക് നേരെചൊവ്വേ എത്തിക്കാനോ സബ്‌സിഡി വിതരണത്തിലെ ചോര്‍ച്ചകള്‍ തടയാനോ അധികൃതര്‍ക്ക് സാധിക്കുന്നില്ല. പല ക്ഷീരസഹകരണസംഘങ്ങളും കടലാസുകമ്പനികളായാണ് പ്രവര്‍ത്തിക്കുന്നത്. ജീവിതത്തില്‍ പശുവിനെ കണ്ടിട്ടില്ലാവര്‍ പോലും സ്വാധീനം ഉപയോഗിച്ച് ക്ഷീരകര്‍ഷക സബ്‌സിഡി കൈപ്പറ്റുന്നുണ്ട്. ഇതിന് അറുതി വരുത്താന്‍ സര്‍ക്കാരിന് സാധിക്കും. പക്ഷേ, രാഷ്ട്രീയതാത്പര്യങ്ങള്‍ കാരണം ആരും ഒന്നും ചെയ്യുന്നില്ല. സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലാണെങ്കില്‍ സബ്‌സിഡിവിതരണത്തിലെ ചോര്‍ച്ചയല്ലേ ആദ്യം പരിഹരിക്കേണ്ടതെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. പാലിന്റെ വില വര്‍ധിപ്പിച്ചതുകൊണ്ട് മാത്രം തീരാവുന്ന പ്രശ്‌നങ്ങളല്ല ഇവിടുള്ളത്. അത് തൊലിപ്പുറത്തെ ചികിത്സ മാത്രമാകും. ആത്യന്തികമായി അതിന്റെ നേട്ടം കൊയ്യുന്നത് സ്വകാര്യ പാല്‍കമ്പനികളും ദോഷം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളുമായിരിക്കും. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിവേകപൂര്‍വ്വമായ ഇടപെടലുകള്‍ വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
അഞ്ചുവര്‍ഷം നിത്യോപയോഗസാധനങ്ങള്‍ക്ക് വിലവര്‍ധിക്കില്ല എന്ന് പ്രകടനപത്രിക അച്ചടിച്ചിറക്കി അധികാരത്തിലേറിയ സര്‍ക്കാരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. അവര്‍ തന്നെയാണ് ഇന്ന് പാല്‍വില വര്‍ധിപ്പിക്കാന്‍ ചുക്കാന്‍പിടിക്കുന്നത് എന്നതാണ് വിരോധാഭാസം. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത് രണ്ടാംതവണയാണ് പാല്‍വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.
Photo Courtesy - Google