02:02am 15 May 2025
NEWS
മാണിക്ക് പകരക്കാരനില്ലെങ്കിലും പിന്‍ഗാമി ഉണ്ടെന്ന് ജോസ് ടോം
06/09/2019  06:00 AM IST
Keralasabdam Online Desk
HIGHLIGHTS

പിന്‍ഗാമിക്ക് രണ്ടിലചിഹ്നം ഇല്ലാതെപോയത് കഷ്ടമായിപ്പോയെന്ന് ഹരി,  10 പേര്‍ക്കു  പോലും തൊഴില്‍ നല്‍കാവുന്ന നല്ല വ്യവസായങ്ങള്‍ പാലായില്‍ ഇല്ലെന്ന് മാണി സി. കാപ്പന്‍

 

കെ.എം. മാണിയുടെ പകരക്കാരനല്ല പിന്‍ഗാമിയാണു താനെന്നു പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം. കെ.എം. മാണിക്കു പകരക്കാരനില്ലെന്നും ജീവിച്ചിരുന്ന മാണിയേക്കാള്‍ ശക്തനാണു  സ്വര്‍ഗസ്ഥനായ മാണിയെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥിസംഗമത്തിലായിരുന്നു ജോസ് ടോം നിലപാട് വ്യക്തമാക്കിയത്. അതേസമയം, പിന്‍ഗാമിക്കു രണ്ടിലചിഹ്നം ലഭിക്കാത്തതില്‍ കെ.എം. മാണിയുടെ മനസു വേദനിക്കുന്നുണ്ടാകുമെന്നായിരുന്നു എന്‍. ഹരിയുടെ മറുപടി. കെ.എം. മാണിയുടെ ഓര്‍മകളെ  എല്‍.ഡി.എഫിനു ഭയമില്ലെന്നും അദ്ദേഹത്തിന്റെ അസാന്നിധ്യം എല്‍.ഡി.എഫിന് അനൂകൂല സാഹചര്യം ഒരുക്കുമെന്നും മാണി സി. കാപ്പനും അഭിപ്രായപ്പെട്ടു. പാലായുടെ വികസനത്തെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും സ്ഥാനാര്‍ത്ഥികളുടെ മറുപടി ഇങ്ങിനെ -

പാലാ വികസിച്ചോ ?

ജോസ് ടോം- പാലാ മണ്ഡലത്തില്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ വലിയ വികസനമുണ്ടായി. 2011 ലാണ് തലനാട്, മൂന്നിലവ്, മേലുകാവ് ഉള്‍പ്പെടെ പഞ്ചായത്തുകള്‍ പാലാ മണ്ഡലത്തില്‍ ചേരുന്നത്. ഈ ഗ്രാമങ്ങള്‍ ആ സമയം വികസനത്തില്‍ നൂറ്റാണ്ട് പിന്നിലായിരുന്നു. ഇവിടേക്കു മികച്ച റോഡുകള്‍ വന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബി.എം.ബി.സി. ടാറിങ് നടത്തിയ  മണ്ഡലം തന്നെ പാലായായിരിക്കും. പാലായില്‍ വികസനം ഇല്ലെന്നു പറയുന്നത് കണ്ണടച്ചു ഇരുട്ടാക്കുന്നതിനു തുല്യമാണ്. വികസന രംഗത്ത് റോള്‍ മോഡലാണ് പാലാ.

മാണി സി.കാപ്പന്‍ - വികസനത്തില്‍ പാലാ ഏറെ പിന്നിലാണ്. കുടിവെള്ളം കിട്ടാത്ത പഞ്ചായത്തുകളുണ്ട്. 10 പേര്‍ക്കു  പോലും തൊഴില്‍ നല്‍കാവുന്ന നല്ല വ്യവസായങ്ങള്‍ ഇല്ല. സഹകരണ മേഖലയിലെ സൊസൈറ്റികള്‍ അടച്ചു പൂട്ടി. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ല. ഉള്ളത് യു.ഡി.എഫ്. തന്നെ പൂട്ടിച്ചു. ഒരു വര്‍ഷം ഒരു പഞ്ചായത്തില്‍ ഒരു പദ്ധതി വീതമെങ്കിലും നടപ്പാക്കിയെങ്കില്‍ പാലാ വികസനത്തില്‍ മുന്നില്‍വന്നേനെ.

എന്‍.ഹരി - ടൗണിനെ ചുറ്റി കുറെ റോഡുകള്‍ വന്നതല്ലാതെ പാലായില്‍ ഒരു വികസനവും ഉണ്ടായിട്ടില്ല. വേനല്‍ക്കാലത്ത് 6 മാസം വരെ ശുദ്ധജലം കിട്ടാതെ ജനം പരക്കം പായുന്ന പഞ്ചായത്തുകളുണ്ട്. റബര്‍ കര്‍ഷകര്‍ക്ക് ഒരു പദ്ധതിയും നടപ്പിലാക്കിയില്ല. കോളനികളിലെ വീടുകള്‍ പോലും നന്നാക്കിയിട്ടില്ല. മീനച്ചിലാറിന്റെ സംരക്ഷണത്തിനു കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.

ശബരിമല ചര്‍ച്ചയാകുമോ ?

എന്‍. ഹരി - ശബരിമലവിഷയം പാലാ ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ശബരിമലയിലെ സമരവുമായി ബന്ധപ്പെട്ട് പാലായിലുള്ള നൂറു കണക്കിനു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസ് പിന്‍വലിക്കണം. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കോടതിയില്‍ അവസാനമായി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയാറാകണം.

മാണി സി. കാപ്പന്‍ - ശബരിമല വിഷയം ബി.ജെ.പിക്കു പരിഹരിക്കാമായിരുന്നു. ലോക്‌സഭയില്‍ നിയമഭേദഗതി കൊണ്ടു വരാന്‍ ബി.ജെ.പിക്കു സാധിച്ചില്ല.

ജോസ് ടോം- ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. വിശ്വാസികള്‍ക്ക് ഒപ്പം നിന്നത് യു.ഡി.എഫ്. മാത്രമാണ്. വിശ്വാസസംരക്ഷണത്തിനായി ബി.ജെ.പി. ഒന്നും ചെയ്തില്ല. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണു ശ്രമിച്ചത്. വിശ്വാസസംരക്ഷണത്തിനു സത്യവാങ് മൂലം നല്‍കിയതു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്.

പാലായ്ക്കായി എന്തു ചെയ്യും ?

ജോസ് ടോം - കെ.എം.മാണി നടപ്പാക്കി വന്ന വികസന തേരോട്ടം തുടരും.
കായിക രംഗത്ത് ഏതൊക്കെ അക്കാദമികള്‍ വേണോ, അവയെല്ലാം കൊണ്ടുവരും.

മാണി സി. കാപ്പന്‍ - രാജ്യാന്തര നിലവാരമുള്ള സ്‌പോര്‍ട്‌സ് അക്കാദമി, വോളിബോള്‍ അക്കാദമി എന്നിവ സ്ഥാപിക്കും. പഞ്ചായത്തുകളിലെ ശുദ്ധജല പ്രശ്‌നം പരിഹരിക്കും. മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനായി ഫുഡ് പാര്‍ക്ക് സ്ഥാപിക്കും.

എന്‍.ഹരി - പഞ്ചായത്തുകളുടെ  അടിസ്ഥാന വികസനത്തിനു മുന്‍ഗണന നല്‍കും. ശുദ്ധജല പ്രശ്‌നത്തില്‍ നിന്നു നാടിനെ മോചിപ്പിക്കും. കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശീലനത്തിനു  പ്രത്യേക സ്‌പോര്‍ട്‌സ്? സ്‌കൂള്‍ തുടങ്ങും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img img