01:21am 15 May 2025
NEWS
ഡെന്റ് കെയർ; ചിരിയൊളിപ്പിച്ച പല്ലുകൾ പണിയുന്നവർ
10/04/2025  01:24 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡെന്റ് കെയർ;  ചിരിയൊളിപ്പിച്ച പല്ലുകൾ പണിയുന്നവർ

വിശ്വസിച്ചേ പറ്റൂ, ഇങ്ങനെയൊരു തൊഴിലിടം കേരളത്തിലുണ്ട്. സംശയമുണ്ടെങ്കിൽ വരൂ, എറണാകുളം ജില്ലയുടെ കിഴക്കൻ നഗരങ്ങളിലൊന്നായ മൂവാറ്റുപുഴ വരെ പോകാം.  മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ്സ്റ്റാന്റിന് പിറകിലൊരു വലിയ കെട്ടിടത്തിൽ വലിയ അക്ഷരത്തിൽ ഡെന്റ് കെയർ എന്നെഴുതിയത് കാണാം. അവിടേക്കാണ് നമുക്ക് പോകേണ്ടത്.

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ പല്ലിന് സംരക്ഷണം നൽകുന്ന കേന്ദ്രമാണത്. അവിടെ നിന്നും പ്രതിദിനം നിർമിച്ചു പോകുന്ന ആറായിരത്തോളം പല്ലുകൾ ലോകത്തിലെ പലർക്കും മാറ്റിവെച്ച ചിരിയും രുചിയുമാണ് തിരികെ നൽകുന്നതാണ്.

ഡെന്റ് കെയർ എന്ന കെട്ടിടത്തിനകത്ത് നാലായിരത്തി ഇരുന്നൂറോളം  ജീവിതങ്ങളാണ് ചിരിക്കുന്നത്. കൂടെ അത്രയും കുടുംബങ്ങളിലെ ഇരുപതിനായിരത്തോളം മനുഷ്യർക്കും ശാന്തിയും സമാധാനവും നൽകാൻ ദൈവം തന്നെ നിയോഗിച്ചതിൽ പ്രാർഥിച്ചും പ്രവർത്തിച്ചും ഒരു മനുഷ്യനും ജോൺ കുര്യാക്കോസ്.

ആദ്യം അവിടുത്തെ ഏതാനും ജീവനക്കാരെ പരിചയപ്പെടണം. ചില നേരങ്ങളിൽ കഥകളല്ല ജീവിതങ്ങളാണ് ആദ്യമറിയേണ്ടത്. 4200 ജീവനക്കാരിൽ എൺപത് ശതമാനത്തോളം പേർ മഹിളകളാണ്. ലോകത്തിന്റെ പല്ലുകൾക്ക് സംരക്ഷണം നൽകുന്ന സ്ഥാപനം മഹിളകൾക്ക് വലിയ സംരക്ഷണമൊരുക്കുന്നു അതും അന്താരാഷ്ട്ര നിലവാരത്തിൽ.

നഴ്‌സാകാൻ കഴിയാതെ പോയതിന്

ദൈവത്തെ സ്തുതിക്കുന്ന സിൻസി ബിജു

കാൽ നൂറ്റാണ്ടുകാലമായി ഇവിടുത്തെ ജീവനക്കാരിയാണ് സിൻസി ബിജു. പ്ലസ് ടു കഴിഞ്ഞതിന് ശേഷം നഴ്‌സാകാൻ ആഗ്രഹിച്ച പെൺകുട്ടിയായിരുന്നു സിൻസി. പക്ഷേ, ആ പതിനേഴുകാരിയുടെ കുടുംബത്തിന് മകളെ നഴ്‌സിംഗിന് അയക്കാനുള്ള സാമ്പത്തിക ത്രാണിയുണ്ടായിരുന്നില്ല.  കുടുംബത്തിലെ ചിലരിൽ നിന്നാണ് ഡെന്റ് കെയറിനെ കുറിച്ച് സിൻസി കേട്ടറിഞ്ഞത്. വെറുമൊരു പ്ലസ് ടൂകാരിക്ക് എന്തു ജോലി കിട്ടാനാണെന്ന ആശങ്കയുണ്ടായിരുന്നു വെങ്കിലും അന്വേഷിച്ചപ്പോൾ തൊഴിലിനെടുത്തു. 

പുതുതായി ജോലിക്കു വരുന്നവർക്കെല്ലാം സ്ഥാപനം പരിശീലനം നൽകും. സിൻസിക്കും കിട്ടി അത്തരത്തിൽ പരിശീലനം. അക്കാലത്തു കേട്ടൊരു വാചകം സിൻസി തന്റെ തൊഴിലിലെ ആപ്തവാക്യം പോലെ സ്വീകരിച്ചു 'തങ്ങൾ ചെയ്‌തെടുക്കുന്നത് മനുഷ്യന്റെ അവയവമാണ്, അതുകൊണ്ടുതന്നെ ഓപ്പറേഷൻ തിയേറ്ററിലെ ഡോക്ടറെപ്പോലെ പെരുമാറണം.' സിൻസി ആ വാക്കുകൾ തന്റെ ജീവിതത്തോടൊപ്പം ചേർത്തുവെച്ചപ്പോൾ തൊഴിൽ മികവുകൾ ആ പെൺകുട്ടിയെ തേടിയെത്തി.

അന്നത്തെ ആ പതിനേഴുകാരി ഇപ്പോൾ നാൽപ്പത്തിയൊന്നുകാരിയാണ്. കമ്പനിയിലെ ടെക്‌നിക്കൽ അഡൈ്വസറാണ് സിൻസി. ഈ കാൽ നൂറ്റാണ്ടിനിടയിൽ ഡെന്റൽ ടെക്‌നീഷ്യൻ കോഴ്‌സ് സിൻസി പഠിച്ചു. പരിശീലനങ്ങൾക്കായി ഓസ്ട്രിയയിലും സ്വിറ്റ്‌സർലാന്റിലും ബെൽജിയത്തിലും പോയി. ജർമനിയിൽ മാത്രം അഞ്ചു തവണ സന്ദർശനം നടത്തി. ഇവിടെ ഉപയോഗിക്കുന്ന യന്ത്രങ്ങളും സാങ്കേതികവിദ്യയുമെല്ലാം ജർമനിയുടേതാണ്. 

സിൻസിയുടെ ഭർത്താവ് ബിജു വർഗ്ഗീസും അവിടെ ടെക്‌നിക്കൽ അഡൈ്വസറാണ്. മുപ്പത് വർഷത്തോളമായി ബിജുവും ഒപ്പമുണ്ട്. ഇവർക്ക് മൂന്ന് മക്കളുണ്ട് എബ്ബേസും ഏനോശും എസ്‌തേറും.

തനിക്ക് അർഹിക്കുന്നതിനപ്പുറം ദൈവം തന്നുവെന്ന് സിൻസി പറയുമ്പോൾ ആ കണ്ണുകളിൽ വല്ലാത്ത തിളക്കമുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിലെടുക്കാനാവുന്ന സ്ഥാപനമാണിതെന്ന് സിൻസി കാൽനൂറ്റാണ്ടിന്റെ പരിചയത്തിൽ സാക്ഷ്യപ്പെടുത്തുമ്പോൾ അന്ന് നഴ്‌സിംഗിന് പോകാൻ സാധിക്കാതിരുന്നത് നന്നായെന്നും അവർ ചിന്തിക്കുന്നു.

 

ഇത് സ്വന്തം സ്ഥാപനം പോലെന്ന്  നൈസി വർഗ്ഗീസ്

കഴിഞ്ഞ 22 വർഷമായി ഡെന്റ് കെയറിലുള്ള നൈസി വർഗ്ഗീസിനും പറയാനുള്ളത് സ്‌നേഹത്തിന്റെ കഥ തന്നെ. സ്വന്തം സ്ഥാപനം പോലെയാണ് ഇതെന്ന് അവർ പറയുന്നു.

ടെക്‌നിക്കൽ അഡൈ്വസറായി ജോലി ചെയ്യുന്ന നൈസിയും കഴിവിന് അനുസരിച്ച് മാനേജ്‌മെന്റ് നല്കിയ സ്ഥാനക്കയറ്റങ്ങളിലൂടെയാണ് ഇപ്പോഴത്തെ നേട്ടം സ്വന്തമാക്കിയത്. പ്ലസ് ടു സയൻസ് കഴിഞ്ഞെത്തി പരിശീലന കാലയളവിന് ശേഷം ഗ്ലേസിംഗ് ഡിപ്പാർട്ട്‌മെന്റിലായിരുന്നു നിയമനം.

തൊഴിലിന്റെ മികവിനായി സ്വിറ്റ്‌സർലാന്റിലും ജർമനിയിലും പരിശീലനങ്ങൾ ലഭിച്ചു. നൈസിയുടെ ഭർത്താവ് വർഗ്ഗീസ് വി പി പർച്ചേസ് വിഭാഗത്തിലാണ് തൊഴിലെടുക്കുന്നത്. ജോഹാൻ വർഗ്ഗീസെന്ന പ്ലസ് വൺ കാരനും ജോനിയ സാറ വർഗ്ഗീസെന്ന പത്താം ക്ലാസുകാരിയുമാണ് മക്കൾ.

 

പഠനകാലത്ത് സന്ദർശിച്ചു; ജോലിയെടുക്കാൻ ആഗ്രഹിച്ചെത്തി

-ഡോ. ജെൻസി എസ് രാജ്

ഡോ. ജെൻസി എസ് രാജെന്ന ദന്ത ഡോക്ടറുടെ കഥ രസകരവും കൗതുകകരവും മാത്രമല്ല മികവിനുള്ള സാക്ഷ്യപത്രം കൂടിയാണ്. കോതമംഗലം മാർ ബേസിൽ ദന്തൽ കോളജിൽ യു ജിയും ചാലിശ്ശേരി റോയൽ ദന്തൽ കോളജിൽ പി ജിയും പൂർത്തിയാക്കിയ ഡോ. ജെൻസി പഠനത്തിന്റെ ആവശ്യങ്ങൾക്കായി മൂന്ന് തവണ ഇവിടെ സന്ദർശിക്കാനെത്തിയിരുന്നു.

ജോലി എന്ന ആഗ്രഹം പോലെ ഇവിടെത്തന്നെ കഴിഞ്ഞ അഞ്ച് വർഷമായി ക്വാളിറ്റി അഷ്വറൻസിലെ ക്രൗൺ ആന്റ് ബ്രിഡ്ജ് ഡിവിഷന്റെ ഹെഡാണ് ഡോ. ജെൻസി. യാതൊരു സമ്മർദ്ദവുമില്ലാതെ തൊഴിലെടുക്കാനാവുമെന്ന് മാത്രമല്ല ഉപയോഗിക്കുന്ന ഒരു വസ്തുവിൽ പോലും വിട്ടുവീഴ്ച ചെയ്യാൻ കമ്പനി തയ്യാറാല്ലാത്തതിനാൽ ഏറ്റവും മികച്ചതാണ് പുറത്തേക്ക് നൽകാനാവുമെന്നതെന്ന ആത്മസംതൃപ്തിയുമുണ്ട്.

 അസിസ്റ്റന്റ് പ്രൊഫസറായ കിരൺ ക്രിസ്റ്റഫറാണ് ഡോ. ജെൻസിയുടെ ഭർത്താവ്. ഇരട്ടകളായ ജുവാൻ ക്രിസ്റ്റോയും റയാൻ ക്രിസ്റ്റോയുമാണ് മക്കൾ.

 

പല്ലിന്റെ എൻജിനീയർ ലിൻസി പോൾ

എം.ടെക്കുകാരിക്കെന്താ പല്ലുണ്ടാക്കുന്നേടത്ത് കാര്യമെന്ന് ചോദിക്കാൻ വരട്ടെ. ലിൻസി പോളിന് പറയാൻ ഉത്തരമുണ്ട്.

കമ്യൂണിക്കേഷൻ സിസ്റ്റംസിൽ എം. ടെക് നേടിയ ലിൻസി മാർ അതനേഷ്യസ് കോളജിൽ ഒരു വർഷം ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. അധ്യാപനത്തിൽ ഉറച്ചു നിൽക്കാതെ പുതിയൊരു തൊഴിൽമേഖല തനിക്കറിയണമെന്ന ആഗ്രഹത്തിലാണ് ലിൻസി ഇവിടെ എത്തിയത്. കാഡ് ക്വാളിറ്റി സ്‌പെഷ്യലിസ്റ്റായ ലിൻസി കഴിഞ്ഞ എട്ടു വർഷമായി ഇവിടെ തുടരുന്നു. പുതിയ തൊഴിൽ പഠിക്കണമെന്ന് ആഗ്രഹിച്ച ലിൻസിക്ക് ഇപ്പോൾ എല്ലാ ദിവസവും പുതിയ തൊഴിലാണ് വ്യത്യസ്തമായ ഡിസൈനിഗും അതിനനുസരിച്ചുള്ള ക്രമപ്പെടുത്തലുമെല്ലാം ചേർത്ത് പുതിയ അനുഭവങ്ങളെ ലിൻസി ഇഷ്ടത്തോടെ കൂടെച്ചേർക്കുന്നു.

ഒ.ഇ.എന്നിൽ ജോലി ചെയ്യുന്ന വനോബിയാണ് ഭർത്താവ്. ഏദനും എഡ്വിനും മക്കൾ.

 

സുരക്ഷിതത്വത്തിന്റെ തണലിൽ : സോണിയ എൽദോ

സെറാമിക് ഡിവിഷൻ ഹെഡ് സോണിയ എൽദോ കഴിഞ്ഞ 15 വർഷമായി ഇവിടെയുണ്ട്. വി എച്ച് സി ഇ പ്ലസ് ടു അഗ്രികൾച്ചർ പഠിച്ച സോണിയ നാലു വർഷം നഴ്‌സായും ജോലി ചെയ്തിരുന്നു. പിന്നീടാണ് ഇവിടെ എത്തിപ്പെട്ടത്.

ജോലിക്കാരുടെ ആത്മവിശ്വാസവും സുരക്ഷിതത്വവും എല്ലാ സമയത്തും സ്ഥാപനത്തിന്റെ പ്രഥമ പരിഗണനയായി സോണിയ എണ്ണുന്നു. ഏതു ജീവനക്കാർക്കും ഏതു സമയത്തും മാനേജിംഗ് ഡയറക്ടറെ ഫോണിൽ വിളിക്കാനും നേരിൽ കാണാനുമുള്ള അനുമതിയുണ്ടെന്നും അവർ വിശദീകരിക്കുന്നു. 

ഇനി കഥയിലേക്ക്;

കഥയ്ക്കപ്പുറത്തെ യാഥാർഥ്യത്തിലേക്ക്

എളിയ നിലയിൽ നിന്ന് 1500 കോടി രൂപ മൂല്യമുള്ള കമ്പനിയിലേക്ക് വളർന്ന കഥ പറയുമ്പോഴും ജോൺ കുര്യാക്കോസിന്റെ ലാളിത്യത്തിൽ ഒട്ടും കുറവില്ല.

കൂത്താട്ടുകുളത്തിനടുത്തുള്ള ഗ്രാമത്തിൽ ജനിച്ച ജോൺ കുര്യാക്കോസ് പഠിക്കാൻ മിടുക്കനായിരുന്നില്ല. എസ് എസ് എൽ സിക്ക് വലിയ മാർക്ക് ഇല്ലാത്തതിനാൽ തുടർ പഠനത്തിന് കോളജുകളിലൊന്നും അപേക്ഷ പോലും കൊടുത്തില്ല.  വലിയ ഭാവിയൊന്നും ഇല്ലെന്ന് തോന്നിയതുകൊണ്ടാകണം മകനോട് റബ്ബർ ടാപ്പിംഗിന് ഇറങ്ങാൻ അച്ഛൻ ആവശ്യപ്പെട്ടത്. എന്നാൽ റബ്ബർ ടാപ്പിംഗിലേക്ക് തിരിയേണ്ടി വന്നില്ല. അതിനു മുമ്പ് ഡോ. റെജി മാത്യു നടത്തിയിരുന്ന ഡെന്റൽ ക്ലിനിക്കിൽ അറ്റന്ററായി ജോലി കിട്ടി അവിടേക്ക് പോയി. 

ഏൽപ്പിക്കുന്ന ജോലികൾ വൃത്തിയായും ഭംഗിയായും പൂർത്തിയാക്കുന്ന ജോണിന്റെ രീതി ഡോക്ടർക്ക് ഇഷ്ടമായി. അതോടെ ഡോക്ടറെ സഹായിക്കാനും കൃത്രിമ പല്ലുകൾ ഘടിപ്പിക്കാൻ കൂടെ നിൽക്കാനുമെല്ലാം ഡോക്ടർ ജോണിനേയും കൂട്ടി. കഠിനമായ പ്രവർത്തനമായിരുന്നു അതെങ്കിലും ജോൺ അതിലൂടെ താനതുവരെ സ്വപ്‌നം പോലും കാണാത്തൊരു ലോകത്തേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.

ഡെന്റൽ ലാബ് ആരംഭിക്കുകയെന്ന സ്വപ്‌നം ജോണിൽ മുളപൊട്ടിയത് ഡോക്ടറുടെ സഹായിയായി പ്രവർത്തിച്ചതിലൂടെയായിരുന്നു. 250 രൂപ മാസ ശമ്പളക്കാരനാണ് ലക്ഷങ്ങൾ നിക്ഷേപമുള്ള ഡെന്റൽ ലാബ് സ്വപ്‌നം കണ്ടു തുടങ്ങിയത്. അതോടെ പണം സ്വരൂപിക്കാനുള്ള കഠിന പരിശ്രമമായി. രാത്രിയിൽ വ്യത്യസ്ത ക്ലിനിക്കുകളിൽ തൊഴിലെടുത്തു. ദിവസേനയുള്ള ഉറക്കം രണ്ടോ മൂന്നോ മണിക്കൂർ മാത്രമായി ചുരുങ്ങി. ആറു വർഷത്തോളം നടത്തിയ കഠിന പരിശ്രമത്തിലൂടെ നാലേമുക്കാൽ ലക്ഷം രൂപ ജോൺ കുര്യാക്കോസ് സമ്പാദിച്ചു.

ഇനി കഥയല്ല, ചരിത്രം

കയ്യിലുണ്ടായിരുന്ന നാലേമുക്കാൽ ലക്ഷം രൂപയും സ്വകാര്യ പണമിടപാടുകാരനിൽ നിന്നും 36 ശതമാനം പലിശയ്ക്ക് വാങ്ങിയ കാൽ ലക്ഷം രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പയായി അനുവദിച്ചു കിട്ടിയ 15 ലക്ഷം രൂപയുമായി ജോൺ കുര്യാക്കോസ് മൂവാറ്റുപുഴയിൽ തന്റെ സ്വപ്‌നത്തിന്റെ താക്കോൽ തിരിച്ചു. ആറു തൊഴിലാളികളുമായി പ്രതിമാസം 500 രൂപ വാടകയുള്ള 290 ചതുരശ്ര അടി വിസ്തീർണമുള്ള മുറിയിൽ 1988-ൽ ഡെന്റ് കെയർ ആരംഭിച്ചു. ചെറിയ മുറിയിൽ നിന്ന് മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ്സ്റ്റാന്റിനു പിറകിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കെട്ടിടത്തിലേക്കുള്ള വളർച്ച പിന്നെയുണ്ടായ ചരിത്രം.

തമാശ അവിടെയല്ല. അപമാനഭാരം പേറുന്ന, ഒരു പ്രതീക്ഷ പോലുമില്ലാത്ത ഒരു കുടുംബത്തിൽ നിന്നാണ് ജോൺ കുര്യാക്കോസ് തന്റെ ലോകത്തെ തിരിച്ചറിഞ്ഞത് എന്നതാണ് അദ്ദേഹത്തിന്റെ വിജയം. കുടുംബത്തിന് മാനസിക രോഗത്തിന്റെ ചരിത്രമുള്ളതിനാൽ നാട്ടുകാർ അദ്ദേഹത്തിന്റെ ഓലിക്കൽ കുടുംബത്തെ 'ഭ്രാന്തന്മാരുടെ കുടുംബം' എന്നാണ് വിളിച്ചിരുന്നത്. നാട്ടുകാരുടെ വിളിപ്പേരിനെ സാധൂകരിക്കാനാകണം കുടുംബത്തിൽ പലരും അൽപസ്വൽപം മാനസിക പ്രയാസങ്ങളൊക്കെ കാണിക്കുകയും ചെയ്തിരുന്നു.

വീടെടുക്കാൻ സ്വരൂപിച്ച പണം സ്ഥലം വാങ്ങാനായി അഡ്വാൻസ് നൽകിയ വ്യക്തിയെ വഞ്ചനാ കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തുവെന്നറിഞ്ഞപ്പോൾ ജോൺ കുര്യാക്കോസിന്റെ അച്ഛന്റെ മാനസികനിലയിൽ തകരാറുകൾ സംഭവിച്ചിരുന്നു. അദ്ദേഹത്തെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സിച്ചത്. അക്കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും ജോൺ കുര്യാക്കോസിന്റെ കുടുംബത്തിന് വകയില്ലായിരുന്നു.

അമ്മ എല്ലാ ദിസവും കരഞ്ഞ് അച്ഛന്റെ രോഗം ഭേദമാകാൻ ദൈവത്തെ വിളിച്ചു പ്രാർഥിക്കുന്നതാണ് ജോണിന്റെ കുട്ടിക്കാലത്തെ സ്ഥിരം കാഴ്ചകളിലൊന്ന്. അച്ഛന് രോഗം ഭേദമാകുമെന്നും അത്ഭുതം സംഭവിക്കുമെന്നും അമ്മ പ്രതീക്ഷിച്ചിരുന്നു. ജീവിതം മടുത്ത അമ്മ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിരുന്നു. അല്ലെങ്കിലും ഭ്രാന്തൻ കുര്യാക്കോയുടെ ഭാര്യയും മക്കളും എങ്ങനെ ജീവിച്ചാലും ലോകത്തിനെന്തുണ്ട് ചേതം?

ഒരിക്കലൊരു അയൽക്കാരൻ അമ്മയെ പ്രാർഥനാ യോഗത്തിലേക്ക് ക്ഷണിച്ചു. ദുഃഖഭാരവുമായി പോയ അമ്മ സന്തോഷകരമായ മാനസികാവസ്ഥയിൽ തിരിച്ചെത്തി. പ്രാർഥനകളിൽ അമ്മ അഭയം കണ്ടെത്തിയപ്പോൾ അത്ഭുതം പോലെ ഒരുനാൾ അസുഖം ഭേദമായി അച്ഛൻ തിരികെയെത്തി.

വിശ്വസിച്ചാലും ഇല്ലെങ്കിലും ചിലതൊക്കെ അത്ഭുതങ്ങളായിരിക്കും. റബ്ബർ മരത്തിലെ വെളുത്ത മരക്കറ ടാപ് ചെയ്‌തെടുത്ത് ആ ജീവിതം നയിക്കുമായിരുന്ന ജോൺ കുര്യാക്കോസിലും അത്ഭുതമായാണ് ഡെന്റ് കെയർ സംഭവിച്ചത്.

എന്തുകൊണ്ട് മഹിളകൾ

ജോലിയും ശമ്പളവുമുണ്ടെങ്കിൽ മഹിളകൾ എല്ലായിടത്തും ആദരിക്കപ്പെടും. മാത്രമല്ല, കൂടുതൽ സൂക്ഷ്മതയോടെ ഒതുങ്ങിയിരുന്ന് ചെയ്യേണ്ടുന്ന ജോലിയാണ് പല്ലുമായി ബന്ധപ്പെട്ടത്. ഇത്രയും ക്ഷമയോടെ മഹിളകൾക്കാണ് ആ ജോലി നിർവഹിക്കാനാവുകയെന്നും അദ്ദേഹം പറയുന്നു.

ഒരു മനുഷ്യനെ അടയാളപ്പെടുത്തുന്നു

ഒപ്പമുള്ളവരും അവരുടെ കുടുംബവും വെളുക്കെ ചിരിച്ചു ജീവിക്കുമ്പോഴാണ് തന്റെ ലോകത്ത് വെളിച്ചമുണ്ടാകുന്നതെന്നാണ് ജോൺ കുര്യാക്കോസ് കരുതുന്നത്. തന്നോടൊപ്പമുള്ളവരുടെ വെളുത്ത ചിരിയാണ് അദ്ദേഹം വെളുത്ത പല്ലുകളായി സുന്ദരമായി ചിരിക്കാനും രുചിയറിഞ്ഞ് ഭക്ഷണം കഴിക്കാനും ലോകത്തിന് സമ്മാനിക്കുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.