12:15am 18 January 2026
NEWS
വിജയേട്ടനും ഭാര്യയും ഓസ്‌ട്രേലിയയിലേക്ക്,
അതുകഴിഞ്ഞാല്‍ പിന്നെ ന്യൂസിലാന്റ്

20/09/2019  11:37 AM IST
Keralasabdam Online Desk
HIGHLIGHTS

പ്രസിദ്ധ ട്രാവല്‍ ബ്ലോഗര്‍ ഡ്ര്യൂബിന്‍സ്‌കിയുടെ വിഡിയോയില്‍ വന്ന ഇവരുടെ കഥ ഒന്നരക്കോടി ആളുകള്‍ കണ്ടതോടെയാണ് ഈ യാത്രയ്ക്കു വഴി തുറന്നത്. വിഡിയോ ശ്രദ്ധിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടമ ആനന്ദ് മഹീന്ദ്ര ഇരുവരെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറാവുകയായിരുന്നു

വിജയേട്ടനും ഭാര്യ മോഹനവിജയനും ഇക്കുറി ഓസ്‌ട്രേലിയയിലേക്കാണ് പോകുന്നത്. അതുകഴിഞ്ഞാല്‍ അവിടെന്ന് ന്യൂസിലാന്റിലേക്ക്. വിജയേട്ടനെ അറിയാത്ത മലയാളികള്‍ കുറവാകും. ഇനി അഥവാ ആര്‍ക്കെങ്കിലും അറിയില്ലെങ്കില്‍ പരിചയപ്പെടുത്താം. കൊച്ചിയിലെ ചായക്കടയിലെ വരുമാനത്തില്‍നിന്നും പണം സ്വരുക്കൂട്ടിവച്ച് വിദേശ യാത്രകള്‍ നടത്തി ശ്രദ്ധേയരായ ശ്രീബാലാജി കോഫി ഹൗസ് ഉടമ കെ.ആര്‍. വിജയനെയും ഭാര്യ മോഹന വിജയനെയും കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്. അവര്‍ അടുത്ത യാത്രയ്‌ക്കൊരുങ്ങുകയാണ്. 24-ാമതു രാജ്യമായി ഓസ്‌ട്രേലിയയും  25-ാമതു രാജ്യമായി ന്യൂസീലന്‍ഡും ഇവര്‍ സന്ദര്‍ശിക്കും. ഇത്തവണത്തെ യാത്ര പൂര്‍ണമായി സ്‌പോണ്‍സര്‍ ചെയ്തതാണെന്ന സവിശേഷതയുണ്ട്.

പ്രസിദ്ധ ട്രാവല്‍ ബ്ലോഗര്‍ ഡ്ര്യൂബിന്‍സ്‌കിയുടെ വിഡിയോയില്‍ വന്ന ഇവരുടെ കഥ ഒന്നരക്കോടി ആളുകള്‍ കണ്ടതോടെയാണ് ഈ യാത്രയ്ക്കു വഴി തുറന്നത്. വിഡിയോ ശ്രദ്ധിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടമ ആനന്ദ് മഹീന്ദ്ര ഇരുവരെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറാവുകയായിരുന്നു. മഹീന്ദ്രയുടെ കൊച്ചി മാനേജര്‍ സുരേഷ് ആണ് ഈ വിവരം വിജയനെ അറിയിച്ചത്. ഇളയ മകള്‍ ഉഷയുടെ ഭര്‍ത്താവ് മുരളീധരപൈയും ഇക്കുറി കൂടെപ്പോകുന്നുണ്ട്.
ഒക്ടോബര്‍ 18നു കൊച്ചിയില്‍നിന്നും പുറപ്പെട്ട് സിംഗപ്പൂര്‍, മെല്‍ബണ്‍, സിഡ്‌നി, ന്യൂസീലന്‍ഡ് വഴി നവംബര്‍ ഒന്നിനു കൊച്ചിയില്‍ തിരിച്ചെത്തുന്ന രീതിയിലാണു യാത്ര. 3.60 ലക്ഷം രൂപയാണ് ഓരോരുത്തര്‍ക്കും വരുന്ന യാത്രാച്ചെലവ്. കൊച്ചിയിലെ സലിംരാജന്‍ റോഡില്‍ ചായക്കട നടത്തുന്ന വിജയനും ഭാര്യയും ആദ്യ വിദേശയാത്ര നടത്തിയത് 2008ല്‍ ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കാണ്. അവസാനം നടത്തിയ 23-ാമത്തെ യാത്ര 2018 നവംബറില്‍ അര്‍ജന്റീന, ബ്രസീല്‍, പെറു എന്നിവിടങ്ങളിലേക്കായിരുന്നു. അജ്ഞാതരായ ധാരാളം പേരുടെ സഹായം നേരത്തെയും വിജയനു  ലഭിച്ചിട്ടുണ്ട്.  2014ല്‍ അമേരിക്കന്‍ യാത്രയ്ക്കു സഹായിച്ചവരില്‍ നടന്മാരായ അമിതാബ് ബച്ചനും അനുപംഖേറും ഉള്‍പ്പെടും. 50,000 രൂപ വീതമാണ് ഇവര്‍ നല്‍കിയത്. അതേ യാത്രയ്ക്കു  ബെംഗളൂരുവിലെ അജ്ഞാതരായ സുഹൃത്തുക്കള്‍ സമാഹരിച്ചു നല്‍കിയത് രണ്ടുലക്ഷം രൂപയായിരുന്നു.  ഓരോ പരിപാടിക്കു ക്ഷണിക്കുമ്പോഴും സംഘാടകര്‍ നല്‍കുന്ന പണം പൂര്‍ണമായി യാത്രയ്ക്കായി മാറ്റിവയ്ക്കുകയാണു പതിവ്. സിഗരറ്റിനും സോഡയ്ക്കും ചെലവഴിക്കുന്ന പണം നിങ്ങള്‍ എനിക്കു യാത്രയ്ക്കായി മാറ്റിവയ്ക്കൂ എന്നാണു വിജയന്റെ അപേക്ഷ. ഇനിയുമേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മനസ്സുകൊണ്ടൊരുങ്ങുകയാണു വിജയന്‍. യാത്ര പോകുമ്പോള്‍ ചായക്കടയ്ക്ക് അല്‍പകാലം വിശ്രമമായിരിക്കുമെന്നും വിജയന്‍ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img