12:03am 13 December 2025
NEWS
ഇഡലിപാട്ടിക്ക് സഹായപ്രവാഹം, പാട്ടി ആകെ ഹാപ്പിയാണ് !
16/09/2019  07:36 PM IST
Keralasabdam Online Desk
HIGHLIGHTS

പരമ്പരാഗത രീതിയില്‍ വിറകടുപ്പില്‍ അപ്പച്ചെമ്പില്‍ പുഴുങ്ങിയെടുക്കുന്ന ഇഡലിയുടെ രുചിയെക്കുറിച്ചും വിലക്കുറവിനെ കുറിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ അനേകരാണ് കണ്ടത്. ഷെയര്‍ ചെയ്ത വീഡിയോ കിട്ടിയപ്പോള്‍ തന്നെ മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര എല്‍.പി.ജി. ഗ്യാസ്സ്റ്റൗ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞു രംഗത്തു വന്നിരുന്നു

മുപ്പത് വര്‍ഷമായി ഒരു രൂപയ്ക്ക് ഇഡലിയും സാമ്പാറും ചമ്മന്തിയും വില്‍പ്പന നടത്തുന്ന കോയമ്പത്തൂരിലെ ഇഡലി മുത്തശ്ശിക്ക് സഹായപ്രവാഹം. ഭാരത് പെട്രോളിയവും മഹീന്ദ്രയും ഗ്യാസും സ്റ്റൗവ്വും വാഗ്ദാനം ചെയ്യുമ്പോള്‍ കോയമ്പത്തൂരിലെ ജില്ലാ ഭരണകൂടം വീട് നിര്‍മ്മിക്കാന്‍ 2.5 ലക്ഷം അനുവദിച്ചിരിക്കുകയാണ്. ഒരു രൂപയ്ക്ക് ഇഡലി വില്‍ക്കുന്ന 82 കാരി എം.കമലാത്താളിന്റെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയതിന് പിന്നാലെയാണ് സഹായങ്ങളുടെ ഒഴുക്ക് തുടങ്ങി കോയമ്പത്തൂരിലെ വടിവെമ്പാളയത്താണ് ഇഡലി പാട്ടി എന്നറിയപ്പെടുന്ന കമലാത്താളുടെ കട. പരമ്പരാഗത രീതിയില്‍ വിറകടുപ്പില്‍ അപ്പച്ചെമ്പില്‍ പുഴുങ്ങിയെടുക്കുന്ന ഇഡലിയുടെ രുചിയെക്കുറിച്ചും വിലക്കുറവിനെ കുറിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ അനേകരാണ് കണ്ടത്. ഷെയര്‍ ചെയ്ത വീഡിയോ കിട്ടിയപ്പോള്‍ തന്നെ മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര എല്‍.പി.ജി. ഗ്യാസ് സ്റ്റൗ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞു രംഗത്തു വന്നിരുന്നു. തങ്ങള്‍ കമലാത്താളിന് എല്‍.പി.ജി. കണക്ഷന്‍ നല്‍കി കഴിഞ്ഞതായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ കോയമ്പത്തൂര്‍ ഘടകം പറഞ്ഞു.

 

കമലാത്താളിന്റെ ജോലിയോടുള്ള കൂറിനെ നമിക്കുന്നു എന്നായിരുന്നു പെട്രോളിയം പ്രകൃതിവാതകം കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ മറുപടി. ഇത്തരം കഠിനാദ്ധ്വാനികളായ മനുഷ്യരെ ശാക്തീകരിക്കേണ്ട ബാദ്ധ്യത സമൂഹത്തിനുണ്ട് എന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ഗ്യാസും സ്റ്റൗവ്വും ഉറപ്പായ മുത്തശ്ശിക്ക് അരി അരയ്ക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മികച്ച ഒരു ഗ്രൈന്റര്‍ മുംബൈയിലെ ഒരു സ്ഥാപനം നല്‍കിയിരിക്കുകയാണ്. അതുപോലെ മുത്തശ്ശിക്കുള്ള എല്‍.പി.ജിയുടെ മുഴുവന്‍ തുക നല്‍കാന്‍ മഹീന്ദ്ര സന്നദ്ധരായി.

 

മുത്തശ്ശിക്ക് എന്താണ് വേണ്ടത് അത് എന്തായാലും നല്‍കാന്‍ തയ്യാറാണെന്ന് കോയമ്പത്തൂര്‍ കളക്ടര്‍ കെ.രാജാമണിയും പറഞ്ഞു. അവര്‍ക്ക് പ്രത്യേകിച്ച് ഒരു ആവശ്യങ്ങളും ഇല്ലെങ്കിലും അവര്‍ക്ക് കടയോട് കൂടിയ നല്ല ഒരു വീടു വെച്ചു കൊടുക്കാന്‍ അഭ്യൂദകാംഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് പട്ടയം ഉണ്ടെന്ന് പറഞ്ഞ മുത്തശ്ശിയോ മക്കളോ അത് കൊണ്ടു വരികയാണെങ്കില്‍ വീട് വെയ്ക്കാന്‍ 2.5 ലക്ഷം രൂപ അനുവദിക്കാമെന്നും ജില്ലാ ഭരണകൂടം പറഞ്ഞിരിക്കുകയാണ്. മനുഷ്യര്‍ സഹായവുമായി മുമ്പോട്ട് വരുന്നതില്‍ മുത്തശ്ശിയും സന്തോഷവതിയാണ്. മുപ്പത് വര്‍ഷമായി വിറക് അടുപ്പിലാണ് ഇഡലി ഉണ്ടാക്കിയാണ് കട നടത്തിയിരുന്നത്. ഇപ്പോള്‍ അവര്‍ എനിക്ക് ഗ്യാസ് സ്റ്റൗ നല്‍കിയിരിക്കുകയാണ്. ഇഡലി ഉണ്ടാക്കുന്ന ചെലവ് വളരെ കുറവായതിനാലാണ് തനിക്ക് ഒരു രൂപയ്ക്ക് ഇപ്പോഴും ഇഡലി നല്‍കാന്‍ കഴിയുന്നത്. ദിവസവും ഇഡലി വില്‍പ്പനയിലൂടെ തനിക്ക് 600 രൂപ ഉണ്ടാക്കാന്‍ കഴിയാറുണ്ടെന്നും ഇതില്‍ 200 രൂപ ലാഭവും കിട്ടാറുണ്ടെന്നാണ് ഇഡലിപാട്ടി പറയുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img