
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനിടെ 11 പേരെ രക്ഷിച്ച നസകാത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് യുവമോർച്ച രംഗത്തെത്തി. പഹല്‍ഗാമിലെ വസ്ത്രവ്യാപാരിയായ നസകാത്ത് അഹമ്മദ് ഷാ ഛത്തിസ്ഗഡ് സ്വദേശികളായ നാല് ദമ്പതികളെയും അവരുടെ മൂന്നു കുട്ടികളെയുമാണ് ഭീകരരിൽ നിന്നും രക്ഷിച്ചത്. ഛത്തിസ്ഗഡിലെ യുവമോര്‍ച്ച നേതാവ് അരവിന്ദ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവർ നസകാത്ത് അഹമ്മദ് ഷായുടെ ധീരതയെ പ്രകീർത്തിച്ച് രംഗത്തെത്തി.
ദമ്പതികളും കുട്ടികളുമടങ്ങുന്ന സംഘം കുതിരപ്പുറത്തേറി താഴ്‌വര സന്ദര്‍ശിക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഇതോടെ ഭീതിയിലായ കുട്ടികള്‍ കരയാന്‍ തുടങ്ങി. നസകാത്ത് പെട്ടെന്ന് ഒരു കുട്ടിയെ പുറംഭാഗത്തും മറ്റൊരു കുട്ടിയെ കൈകളിലും ചുമന്ന് എല്ലാ കുടുംബങ്ങളെയും പാര്‍ക്കിങ് സ്ഥലത്ത് സുരക്ഷിത സ്ഥാനത്തേക്ക് അതിവേഗത്തില്‍ എത്തിച്ചു. അവിടന്ന് സ്വന്തം വീട്ടിലേക്കും പിന്നീട് വിമാനത്താവളത്തിലേക്കും സംഘത്തെ സുരക്ഷിതമായി എത്തിക്കാൻ ഇദ്ദേഹത്തിനായി. ഭീകരരുടെ തോക്ക് വാങ്ങി അവരില്‍നിന്ന് ടൂറിസ്റ്റുകളുടെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരിയായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ, നസകാത്തിന്റെ അമ്മാവനാണ്. ആദില്‍ ഹുസൈന് വെടിയേറ്റെങ്കിലും വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിലായിരുന്നു നസകാത്തിന്റെ ശ്രദ്ധ.











