
ബെംഗളുരുവിലെ കാൽക്കെരെ തടാകക്കരയിൽ ഇരുപത്തിയെട്ടുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബെംഗളുരു സ്വദേശിയായ മുദുക്കപ്പ എന്നയാളാണ് അറസ്റ്റിലായത്. യുവതി പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിലെ പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് യുവതിയുടെ മൃതദേഹം കാൽക്കെരെ തടാകത്തിന് സമീപത്ത് കണ്ടെത്തിയത്.
പരിശോധനയിൽ ഇവർ ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. തലയിൽ കല്ല് കൊണ്ട് അടിയേറ്റ പാടുകളുമുണ്ടായിരുന്നു. വിശദമായി അന്വേഷിച്ചപ്പോഴാണ് ഇവർക്ക് മുദുക്കപ്പയുമായി സൗഹൃദമുണ്ടായിരുന്നു എന്ന് തെളിഞ്ഞത്. സംഭവശേഷം മുദുക്കപ്പയെ കാണാനില്ലായിരുന്നു. മുദുക്കപ്പയുടെ കോൾ റെക്കോഡുകൾ അടക്കം പരിശോധിച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുറ്റം സമ്മതിച്ച മുദുക്കപ്പ, ഇവർ പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് മൊഴി നൽകി.
യുവതിയെ വിളിച്ച് വരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നും അതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റിപബ്ലിക് ദിന പരേഡിന് തയ്യാറെടുക്കാനായി എത്തിയവരാണ് തടാക തീരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാമമൂർത്തി നഗറിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെന്ന് നേരത്തെ പൊലീസ് വിശദമാക്കിയിരുന്നു.











