
കൊല്ലം: അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലയമൺ സ്വദേശി രമണനെയാണ് അഞ്ചൽ പൊലീസ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്.
രമണനൊപ്പം താമസിച്ചിരുന്ന 22കാരിയായ സൂര്യയാണ് മരിച്ചത്. ഓഗസ്റ്റ് 10ന് അലയമൺ പുത്തയത്തെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സൂര്യയെ ഗുരുതര പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
സൂര്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രമണനെ അറസ്റ്റ് ചെയ്തത്. രണ്ടുവർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. രമണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുകയും സൂര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.
രമണന്റെ പീഡനത്തിൽ മനംനൊന്താണ് സൂര്യ ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










