03:31am 06 September 2026
NEWS
ആങ്ങളയും പെങ്ങളും, ഭാര്യയും ഭർത്താവും എല്ലാം വാങ്ങിയിട്ടുണ്ട്; എംഡിഎംഎ കച്ചവടക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടി കേരളം

23/01/2025  07:21 PM IST
nila
ആങ്ങളയും പെങ്ങളും, ഭാര്യയും ഭർത്താവും എല്ലാം വാങ്ങിയിട്ടുണ്ട്; എംഡിഎംഎ കച്ചവടക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടി കേരളം

മലപ്പുറം: എംഡിഎംഎ കച്ചവടക്കാരന്റെ വെളിപ്പെടുത്തലിൽ കേരളം ഞെട്ടിയിരിക്കുകയാണ്. സമൂ​​ഹത്തിൽ നിരവധി പേരാണ് എംഡിഎംഎ ഉപയോ​ഗിക്കുന്നതെന്നാണ് നിസാം വെളിപ്പെടുത്തിയത്. ഡോക്ടർമാരും നഴ്സുമാരും വരെ തന്റെ കസ്റ്റമേഴ്സായിരുന്നു എന്നാണ് നിസാം വെളിപ്പെടുത്തിയിരിക്കുന്നത്. സഹോദരനും സഹോദരിയും ഭാര്യയും ഭർത്താവുമൊക്കെ ഒരുമിച്ചെത്തി തന്റെ പക്കൽ നിന്നും എംഡിഎംഎ വാങ്ങിയിട്ടുണ്ടെന്ന് നിസാം വെളിപ്പെടുത്തി. റിപ്പോർട്ടർ ചാനലിന്റെ 'ലഹരി വന്ന വഴി' എന്ന ലൈവത്തോൽ സീരീസിലായിരുന്നു നിസാമിൻ്റെ വെളിപ്പെടുത്തൽ.

താൻ ഇരുപത്തിരണ്ട് വയസ് വരെ യാതൊരു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും ഉപയോ​ഗിച്ചിരുന്നില്ലെന്നാണ് നിസാം ആമുഖമായി പറഞ്ഞത്. 2021ൽ കോഴിക്കോട് പോയപ്പോൾ സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്നാണ് താനാദ്യമായി ലഹരി ഉപയോഗിക്കുന്നതെന്നും നിസാം പറഞ്ഞു. 'അന്ന് അവരുടെ കൈയിൽ എംഡിഎംഎ ഉണ്ടായിരുന്നു. അന്ന് അവർ പറഞ്ഞത് ഇത് ചെറിയൊരു സാധനമാണ്, നീയൊന്നു ഉപയോ​ഗിച്ച് നോക്ക്, ഇത് ഉപയോ​ഗിച്ചാൽ നല്ല ധൈര്യം കിട്ടും എന്നൊക്കെ. ഞാൻ വേണ്ടാ എന്നാവർത്തിച്ച് പറഞ്ഞു. പക്ഷെ എന്നോട് വീണ്ടും പറഞ്ഞ് പറഞ്ഞ് ‍ഞാനത് ഉപയോ​ഗിച്ചു. ‌അന്ന് എന്നോട് അവർ പറഞ്ഞിരുന്നത് നീ ഇതൊന്നു ഉപയോ​ഗിക്ക് അഡിക്ഷൻ ആവില്ലാ എല്ലാം ഒന്ന് ട്രൈ ചെയുന്നത് നല്ലതല്ലെയെന്നായിരുന്നു. അങ്ങനെയാണ് ഞാൻ ടെസ്റ്റ് ചെയ്യുന്നത്. 

അന്ന് അവർ എന്നോട് പറഞ്ഞത് ഇത് നമ്മൾ മാത്രമെ അറിയുള്ളൂ വേറെ ആരും അറിയില്ലായെന്നായിരുന്നു. പക്ഷെ അവർ നാട്ടിൽ പലരോടും പറഞ്ഞു. പിന്നെ എനിക്ക് ഇത് വീണ്ടും ഉപയോ​ഗിക്കാൻ തോന്നുകയാണ്. അഡിക്ഷൻ ആവില്ലായെന്ന് വെറുതെ പറയുന്നതാണ് അഡിക്ഷൻ ആയി. ' നിസാം വെളിപ്പെടുത്തി.

പിന്നീട് വീട്ടുകാർ അറിയാതെയിരിക്കാൻ വയനാട്ടിൽ പോയിട്ടാണ് താൻ എംഡിഎംഎ വാങ്ങുന്നതെന്നും ആദ്യം 0.5 ​ഗ്രാം 1500 രൂപയ്ക്ക് വാങ്ങിയെന്നും നിസാം പറയുന്നു. പിന്നെ ലഹരിയുടെ അളവ് കൂട്ടിവന്നു. 12,500, പിന്നെ 25,000 പിന്നെ ഉപയോ​ഗിക്കാനും കചവടം ചെയ്യാനും തുടങ്ങി. അങ്ങനെ കച്ചവടകാരനായി മാറുകയായിരുന്നുവെന്നും നിസാം പറഞ്ഞു.

'ഇത് ഉപയോഗിക്കുമ്പോൾ ഫസ്റ്റ് തോന്നുന്നത് ​ധൈര്യമാണ്, പിന്നീട് ഉണ്ടാവുന്നത് സംശയമാണ്, മൂന്നാമത്തെ ഘട്ടം എല്ലാവരുമായി പ്രശ്നം ഉണ്ടാവും. നാലാമത്തെ ഘട്ടം പേടിയാണ് നമ്മളെ ആരെങ്കിലും ഉപദ്രവിക്കാൻ വരുമോ വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ട എന്ന് തോന്നി പേടിച്ചാണ് അവസാനം മരിക്കാമെന്ന് ചിന്തയിലേക്ക് ആളുകൾ എത്തുന്നത്. ഞാൻ മൂന്നാമത്തെ ഘട്ടത്തിലെത്തിയിരുന്നു.' നിസാം റിപ്പോർട്ടറിനോട് പറഞ്ഞു.

താൻ വിൽപനക്കാരനായിരുന്നപ്പോൾ നാട്ടിലെ വലിയ ഡോക്ടർമാരൊക്കെ വാങ്ങാൻ വരുമായിരുന്നുവെന്നും ആങ്ങളയും പെങ്ങളും, ഭാര്യയും ഭർത്താവും ഒക്കെ വന്ന് വാങ്ങിയിട്ടുണ്ടെന്നും നിസാം പറയുന്നു. ബിഎംഡബ്ല്യുവിലും ഫോർച്യൂണറിലുമൊക്കെ വന്നാണ് കസ്റ്റമേഴ്സ് തന്നെ കൊണ്ടുപോയിരുന്നത് എന്നാണ് നിസാം വെളിപ്പെടുത്തിയത്. ഒരു വീട്ടിൽ ഉപ്പയും മക്കളും എംഡിഎംഎ ഉപയോ​ഗിച്ചിരുന്നത് തനിക്കറിയാമെന്നും യുവാവ് പറയുന്നു. എംഡിഎംഎ ഉപയോ​ഗിച്ച് സംശയരോ​ഗത്തെ തുടർന്ന് വിവാഹമോചനം നേടിയിട്ടുണ്ടെന്നും നിസാം പറയുന്നു. 

കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിൽ പോയായിരുന്നു ഇത് വാങ്ങിയിരുന്നത്. ഇതില്ലാതെ പറ്റില്ലാത്ത അവസ്ഥയിലായിരുന്നു. ഡോസ് കൂട്ടി കൂട്ടി കൊണ്ട് പോകണം എന്നായി. ഇതിലാതെ എണീറ്റ് നിൽക്കാൻ കൂടി പറ്റിലായെന്നായി. ദിവസവും മരുന്ന് കഴിക്കുന്നത് പോലെയായി ഇത് കഴിക്കുന്നത്. രാവിലെയും ഉച്ചയ്ക്കുമൊക്കെ ഭക്ഷണം കഴിച്ച ശേഷം മരുന്ന കഴിക്കുന്ന പോലെ ഇത് ഉപയോ​ഗിക്കാൻ തുടങ്ങി. രണ്ട് വർഷമാണ് എംഡിഎംഎ ഉപയോ​ഗിച്ചത്. ഇതിന് മുൻപുള്ള 22 വർഷം ഞാനിതില്ലാതെയാണ് ജീവിച്ചത്. ആ തിരിച്ചറിവ് വന്നപ്പോഴാണ് ഞാൻ നിർത്തിയത്. എൻ്റെ സുഹൃത്തുണ്ട് 6 തവണ ഡി അഡിക്ഷൻ സെൻ്ററിൽ പോയിട്ടുണ്ട് ഇപ്പോഴും ശരിയായിട്ടില്ലാ. ഇത് തന്നെ അവനവൻ തിരിച്ചറിവ് ഉണ്ടായെങ്കിലെ കാര്യമുള്ളു. ഇത് കൊണ്ട് എന്ത് കിട്ടും? പേരു ദോഷം ഉണ്ടാവും ബന്ധങ്ങൾ തെറ്റും. എനിക്ക് പണ്ടൊക്കെ സുഹ്യത്തുകൾ ചോദിച്ചാൽ ലക്ഷങ്ങൾ വരെ വേണമെങ്കിലും തരുമായിരുന്നു പിന്നെ ഒരു 100 രൂപ പോലും തരാതെയായി. എംഡിഎംഎ അടിക്കാനല്ലെ എന്ന് ചോദിക്കുമായിരുന്നുവെന്നും നിസാം പറയുന്നു.

'ഇത്രയും നാളും ഞാൻ എനിക്കും ​സുഹ്യത്തുകൾക്കും വേണ്ടി ജീവിച്ചു, ഇനി എൻ്റെ വീടിനും നാടിനും വേണ്ടി ജീവിക്കാൻ പോകുകയാണ്. ഇപ്പോൾ എല്ലാവ‌‍ർക്കും മനസ്സിലായി ഞാൻ ഇതൊക്കെ നിർത്തിയെന്ന് ഇനി അങ്ങനെ തന്നെ പോവാനാണ് എനിക്ക് താൽപര്യവും.' നിസാം പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img