
ഭർത്താവിന്റെ അന്വേഷണത്തിൽ യുവതിയുടെ അവിഹിതബന്ധം പുറത്തുവന്നു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഫോണിൽ പ്രതികരണമില്ലാതായതോടെ ഭാര്യയെ തേടി ഇറങ്ങിയ ഭർത്താവ് ജിപിഎസ് ട്രാക്കറിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയേയും കാമുകനേയും ഹോട്ടലിൽ നിന്നും കയ്യോടെ പിടികൂടിയത്.
രവി ഗുലാത്തി എന്നയാളുടെ ഭാര്യ കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് വീട്ടിൽ നിന്ന് പുറത്തുപോയത്. വൈകിട്ട് 3.30 മുതൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാതിരുന്നതോടെ ഭർത്താവ് ആശങ്കപ്പെട്ടു. തുടർച്ചയായി 15 മുതൽ 20 തവണ വരെ വിളിച്ചിട്ടും മറുപടി ലഭിക്കാതിരുന്നതോടെയാണ് ഭാര്യ ഉപയോഗിക്കുന്ന സ്കൂട്ടറിലെ ജിപിഎസ് ട്രാക്കർ പരിശോധിച്ചത്.
ട്രാക്കർ ഹോട്ടലിന്റെ ലൊക്കേഷൻ കാണിച്ചതിനെ തുടർന്ന് അവിടെ എത്തിയ ഭർത്താവ് ഭാര്യയെ മറ്റൊരു യുവാവിനൊപ്പം കണ്ടെത്തി. ഇതോടെ സ്ഥലത്ത് വാക്കുതർക്കം ഉണ്ടായി. സംഭവത്തിന് പിന്നാലെ ഭർത്താവിനൊപ്പം തുടരാൻ താൽപര്യമില്ലെന്നും സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്നുമാണ് യുവതി അറിയിച്ചത്. തുടർന്ന് യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടതായി റിപ്പോർട്ടുണ്ട്.
ഇരുവരും 15 വർഷം മുൻപാണ് വിവാഹിതരായത്. 2018-ൽ ഭാര്യയുടെ ബന്ധത്തെക്കുറിച്ച് സംശയം ഉയർന്നിരുന്നുവെന്നും അന്ന് കുടുംബാംഗങ്ങളെ അറിയിച്ച് മക്കളുടെ ഭാവി കണക്കിലെടുത്ത് വിഷയം അവസാനിപ്പിക്കുകയായിരുന്നുവെന്നും രവി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് സ്കൂട്ടറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.











