
കഴിഞ്ഞ ദിവസം കഞ്ചാവും എംഡിഎംഎയുമായി ലോഡ്ജിൽ നിന്നും പിടിയിലായ യുവതി ഒരുകാലത്തെ മികച്ച ഗായിക. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ താവക്കര സ്വദേശി നിഹാദ് മുഹമ്മദ് (31)നൊപ്പം പിടിയിലായ പാപ്പിനിശ്ശേരി സ്വദേശിനി അനാമിക (26)യാണ് ലഹരിയിൽ അഭയം തേടി സ്വന്തം കരിയർ നശിപ്പിച്ചത്. നാല് ഗ്രാം എം.ഡി.എം.എയും അൻപത് ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
മികച്ച ഗായികയായിരുന്ന അനാമിക നാല് വർഷമായി ലഹരിക്ക് അടിമയെന്നാണ് റിപ്പോർട്ട്. മദ്യത്തിൽ തുടങ്ങി കഞ്ചാവിലേക്കും സിന്തറ്റിക്ക് ഡ്രഗ്സിലും ഇവർ എത്തിപ്പെടുകയായിരുന്നു. ലഹരി ഉപയോഗം യുവതിയുടെ വലിയ കാരിയറിനെ നശിപ്പിക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ മയക്കുമരുന്ന് കേസ് ഈ ഇരുപത്തിയാറുകാരിക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂർ കാപ്പിറ്റൽ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്താനെത്തിയതായിരുന്നു നിഹാദ് മുഹമ്മദും അനാമികയും. ലോഡ്ജുകളിൽ നടത്തിയ പരിശോധനയ്ക്കിടെ നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതികളായ ഇരുവരുടേയും പേരുകൾ രജിസ്റ്ററിൽ കണ്ടതിനെ തുടർന്ന് പൊലീസ് മുറി പരിശോധിക്കുകയായിരുന്നു. പൊലീസിനെക്കണ്ട് ഇറങ്ങി ഓടാൻ ശ്രമിച്ച നിഹാദിന്റെ കീശയിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയും യുവതിയിൽ നിന്ന് 50 ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് കാരിയർമാരായ ഇരുവരും പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. മട്ടന്നൂർ, വളപട്ടണം, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്ന് കേസുകളിലെ പ്രതിയായ നിഹാദ് കാപ്പാ കേസിൽ ഉൾപ്പെട്ട് നേരത്തെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.











