
ലക്നൗ: 100 മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗ്ലാദേശും പാകിസ്ഥാനും ഇതിന് ഉദാഹരണമാണെന്നും യോഗി പറഞ്ഞു. അതേസമയം, ഹിന്ദുക്കൾ സഹിഷ്ണുതയുള്ളവരാണെന്നും നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങൾക്കു സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഉത്തർപ്രദേശിൽ വർഗീയ കലാപങ്ങൾ അവസാനിച്ചെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
‘‘കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആദിത്യനാഥ് പറഞ്ഞു. എന്നാൽ 2017ന് ശേഷം യുപിയിൽ കലാപമുണ്ടായിട്ടില്ല. യുപിയിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാർ എട്ട് വർഷം പൂർത്തിയാക്കി. 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങൾ അവസാനിച്ചു.’’ – യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘‘2017ന് മുൻപ് യുപിയിൽ കലാപങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഹിന്ദുവിന്റെ കടകൾ കത്തിച്ചിരുന്നെങ്കിൽ, മുസ്‌ലിംകളുടെ കടകളും കത്തുമായിരുന്നു. ഹിന്ദുവിന്റെ വീടുകൾ കത്തുന്നുണ്ടെങ്കിൽ, മുസ്‌ലിംകളുടെ വീടുകളും കത്തുമായിരുന്നു. എന്നാൽ 2017ന് ശേഷം കലാപം നിലച്ചു.’’ യോഗി ആദിത്യനാഥ് പറഞ്ഞു.











