
കർണാടകയിലെ യാദഗിർ ജില്ലയെ മതമൈത്രിയുടെ കാര്യത്തിൽ രാജ്യത്തിന് മാതൃകയാക്കാമെന്ന് കർണാടക ഹൈക്കോടതി. ഹൈന്ദവരും മുസ്ലീങ്ങളും ഒരുമിച്ച് ഉത്സവങ്ങൾ ആഘോഷിക്കുന്ന യാദഗിറിന്റെ പാരമ്പര്യത്തെ കോടതി പ്രശംസിച്ചു. കർണാടകയുടെയും പഴയ ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന യാദഗിർ, ഐക്യത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പ്രതീകമാണ്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് ഇരു സമുദായങ്ങളും മതപരവും സാംസ്കാരികവുമായ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനെ കോടതി പ്രകീർത്തിച്ചത്.
ശരണബസവേശ്വര ക്ഷേത്രവും ഖാജാ ബന്ദനവാസ് ദർഗയും ഈ മതസൗഹൃദത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന അസഹിഷ്ണുതയുടെ ഈ കാലഘട്ടത്തിൽ യാദഗിറിന്റെ ഒരുമ രാജ്യത്തുടനീളം മാതൃകയാക്കാവുന്ന ഒന്നാണെന്നും ഇത് പ്രത്യാശയുടെ പ്രകാശമാണെന്നും കോടതി ഊന്നിപ്പറഞ്ഞു.











