
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് പക്ഷാഘാതം സംഭവിച്ചെന്നും ഗുരുതരാവസ്ഥയിൽ ബെയ്ജിങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമുള്ള പ്രചാരണം വ്യാജമെന്ന് റിപ്പോർട്ടുകൾ. ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ചിൻപിങ്ങിന്റെ ആരോഗ്യനില മോശമായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അവകാശവാദങ്ങൾക്കാണ് ഇപ്പോൾ വസ്തുതാപരമായ മറുപടിയെത്തുന്നത്.
ചൈനീസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ വാൻജുൻ ഷീയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന അവകാശവാദം ഉന്നയിച്ചത്. ഉച്ചകോടിക്കിടെ ഷി ചിൻപിങ് ബോധരഹിതനായെന്നും തുടർന്ന് പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് മടങ്ങിയെന്നുമായിരുന്നു വാദം. സൈനിക ഹെലികോപ്റ്ററിൽ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെന്നും ആരോഗ്യനില അതീവ ഗുരുതരമാണെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
എന്നാൽ ബ്രിക്സ് ഉച്ചകോടിയിലെ ഷി ചിൻപിങ്ങിന്റെ പങ്കാളിത്തം പരിശോധിക്കുമ്പോൾ ഈ അവകാശവാദങ്ങളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് വ്യക്തമാകുന്നത്. ഉച്ചകോടിയിലെ പ്രധാന ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സെപ്റ്റംബർ 13ന് ഉച്ചയോടെ ഉച്ചകോടി പൂർത്തിയാക്കിയ ശേഷമാണ് ഷി ചിൻപിങ് ഇന്ത്യയിൽനിന്ന് മടങ്ങിയത്. ഔദ്യോഗികമായി നിശ്ചയിച്ച പരിപാടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു മടക്കം. വിമാനത്താവളത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് യാത്രയയപ്പും നൽകി.
അതിനിടെ, സെപ്റ്റംബർ 12ന് മോദി രാഷ്ട്രത്തലവന്മാർക്കായി ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിൽ ഷി ചിൻപിങ് പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. അത്താഴവിരുന്നിൽ പങ്കെടുക്കാതെ അദ്ദേഹം ഹോട്ടലിലേക്ക് മടങ്ങി വിശ്രമിക്കുകയായിരുന്നു.
ഈ സംഭവത്തെ അടിസ്ഥാനമാക്കിയാണ് പിന്നീട് ഷി ചിൻപിങ്ങിന് ആരോഗ്യപ്രശ്നമുണ്ടെന്ന തരത്തിലുള്ള അവകാശവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപിച്ചത്. എന്നാൽ വാൻജുൻ ഷീയുടെ എക്സ് പോസ്റ്റിന് വസ്തുതാവിരുദ്ധമായ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന കമ്മ്യൂണിറ്റി നോട്ട്സ് പിന്നീട് പോസ്റ്റിന് ലഭിക്കുകയും ചെയ്തു.
ഷി ചിൻപിങ് ഇന്ത്യയിലെ പരിപാടികൾ പാതിവഴിയിൽ ഉപേക്ഷിച്ചെന്നോ അടിയന്തരമായി ചൈനയിലേക്ക് മടങ്ങിയെന്നോ സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ല. ഉച്ചകോടിയിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.










