
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജെയിലിൽ കഴിയുന്നനിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് രാജ്യസഭയിൽ നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയല്ലെന്നാണ് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നത്. കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ കുടുംബത്തിന് ദിയാധനമായ നാല്പതിനായിരം ഡോളർ നൽകിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണ്. കുടുംബം ഇതുവരെ പണം സ്വീകരിക്കാൻ തയാറായിട്ടില്ലെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.
കേന്ദ്രസർക്കാർ അക്കൗണ്ടിലൂടെ നൽകിയ പണം ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ലെന്നും ആക്ഷൻ കമ്മറ്റിയിലെ അംഗമായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചശേഷമാണ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനുള്ള സഹായം പോലും കേന്ദ്രസർക്കാർ നൽകിയതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ നടപടികൾ ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.











