
വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരവും വേദിയാകും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. വനിതാ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ഉൾപ്പെടെ തിരുവനന്തപുരത്താകും എന്നാണ് റിപ്പോർട്ട്. എന്നാൽ, തിരുവനന്തപുരത്ത് മത്സരം നടത്തുന്ന കാര്യത്തിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
ഐപിഎൽ കിരീടം നേടിയ ബെംഗളൂരു റോയൽ ചാലഞ്ചേഴ്‌സിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തെ മത്സരത്തിൽ നിന്നും ഒഴിവാക്കുന്നത്. ഇതോടെയാണ് ചിന്നസ്വാമിയിൽ നടത്താൻ തീരുമാനിച്ച മത്സരങ്ങൾ കാര്യവട്ടം സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
സെപ്റ്റംബർ 30-ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്. ഒക്ടോബർ മൂന്നിനുള്ള ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടത്തിനും ഒക്ടോബർ 26-ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനും തിരുവനന്തപുരം വേദിയാകും. ഒക്ടോബർ 30-നാണ് രണ്ടാം സെമിഫൈനൽ. ബെംഗളൂരുവിൽ നിശ്ചയിച്ച ഈ മത്സരവും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നേക്കും.
ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളാണ് വനിതാ ലോകകപ്പിൽ മത്സരിക്കുന്നത്. പാകിസ്താന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക.











