
അഹമ്മദാബാദ്: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പൊതുപരിപാടിയുടെ പൂർണ സുരക്ഷാ ചുമതല വനിതകൾക്ക്. ഗുജറാത്തിലെ നവസാരി ജില്ലയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലാണ് 2500ഓളം വനിതാ ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കുന്നത്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഒരു പരിപാടിക്ക് വനിതകൾ പൂർണസുരക്ഷയൊരുക്കുന്നത്.
‘‘അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്ത് പൊലീസാണ് പ്രധാനമന്ത്രിക്കായി വനിതാ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണിത്. നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ പ്രധാനമന്ത്രി എത്തുന്നതു മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും.’’ – ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു.
2500ഓളം വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ 2,100–ലധികം കോൺസ്റ്റബിൾമാർ, 187 സബ് ഇൻസ്പെക്ടർമാർ, 61 പൊലീസ് ഇൻസ്പെക്ടർമാർ, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, അഞ്ച് എസ്പിമാർ, ഒരു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും ഉണ്ടാകുക. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിയായ നിപുന ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടം വഹിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.











