
ന്യൂഡൽഹി: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കം യുവതിയുടെ ജീവനെടുത്തു. ഡൽഹിയിലെ ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ട് നടന്ന ആക്രമണത്തിൽ 32-കാരിയായ ആരതി കൊല്ലപ്പെട്ടു. ഭർത്താവ് വിക്കിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡരികിൽ മോട്ടോർസൈക്കിൾ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ദമ്പതികളും സമീപവാസികളായ ചില യുവാക്കളും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായതായി പൊലീസ് അറിയിച്ചു. പിന്നീട് സംഘർഷം രൂക്ഷമാകുകയും യുവാക്കൾ കത്തിയുമായി ആക്രമണം നടത്തുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആരതി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരതിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
പ്രദേശവാസിയായ പപ്പുവിനെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പ്രതികളായി തിരിച്ചറിഞ്ഞിട്ടുണ്ട്. പപ്പുവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.










