സ്കൂളിലെ സഹപാഠിക്കൊപ്പം ജീവിക്കാനായി യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി

സ്കൂളിലെ സഹപാഠിക്കൊപ്പം ജീവിക്കാനായി യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം. സങ്കറെഢി സ്വദേശി ചെന്നയ്യയുടെ ഭാര്യ രജിതയാണ് തന്റെ മൂന്നു മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയത്. തന്നെ ആരും സംശയിക്കാതിരിക്കാൻ യുവതിയും ചെറിയ അളവിൽ വിഷം കഴിച്ചിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.
സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെയാണ് പെറ്റമ്മ വിഷം നൽകി കൊലപ്പെടുത്തിയത്. 45 വയസ്സുകാരിയായ രജിത സ്കൂൾ റീയൂണിയനിൽ പങ്കെടുത്തതോടെ പഴയ സഹപാഠിയുമായി പ്രണയത്തിലാകുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാൻ കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് അരുംകൊല ചെയ്തത്.
അത്താഴത്തിന് തൈരിൽ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭർത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ പൊലീസിനു ചെന്നയ്യയെ ആയിരുന്നു സംശയം. എന്നാൽ വിശദമായ അന്വേഷണത്തിൽ പ്രതി രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു.