
വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപുരിലാണ് സംഭവം. അനുരാധ പാസ്വാൻ എന്ന ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്. ഏഴുമാസത്തിനിടെ അനുരാധ വിവാഹം കഴിച്ചത് 25 യുവാക്കളെയാണ്. നവവരനൊപ്പം കുറച്ചു ദിവസങ്ങൾ കഴിഞ്ഞ ശേഷം സ്വർണവും പണവുമായി മുങ്ങുന്നതായിരുന്നു യുവതിയുടെ രീതി. സവായ് മധോപോർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് സവായ് മധോപുർ പൊലീസ് അനുരാധയെ ) മധ്യപ്രദേശിലെ ഭോപാലിൽനിന്ന് അറസ്റ്റ് ചെയ്തത്.
വിഷ്ണു ശർമ എന്ന യുവാവാണ് അനുരാധയ്‌ക്കെതിരെ പരാതി നൽകിയത്. സുനിത, പപ്പു മീണ എന്നീ ദല്ലാളുമാർ വഴിയാണ് വിഷ്ണു ശർമ അനുരാധയുമായുള്ള വിവാഹം ഉറപ്പിച്ചത്. ദല്ലാളുമാർക്ക് യുവാവ് രണ്ടുലക്ഷം രൂപയും നൽകി. ഏപ്രിൽ 20-നായിരുന്നു അനുരാധയുമായുള്ള വിവാഹം. എന്നാൽ, മെയ് രണ്ടാം തീയതി വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും ഉൾപ്പെടെ കൈക്കലാക്കി ഭാര്യ മുങ്ങിയെന്നായിരുന്നു വിഷ്ണു ശർമയുടെ പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭോപാലിൽനിന്ന് യുവതിയെ അറസ്റ്റ് ചെയ്തത്.
ഭോപാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ വിവാഹത്തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് അനുരാധയെന്നാണ് പൊലീസ് നൽകുന്ന വിവരം. നേരത്തേ ഉത്തർപ്രദേശിലെ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു അനുരാധ. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് യുവതി ഭർത്താവുമായി വേർപിരിഞ്ഞു. തുടർന്ന് ഭോപാലിലേക്ക് താമസം മാറ്റി. ഈ സമയത്താണ് വിവാഹത്തട്ടിപ്പ് സംഘവുമായി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറഞ്ഞു.











