
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. 25-കാരിയായ രേഖയും കാമുകൻ പിന്റുവുമാണ് പിടിയിലായത്. രേഖയുടെ ഭർത്താവ് കേഹാർ സിങ് എന്നയാളെയാണ് കൊലപ്പെടുത്തിയത്. ഒരുമിച്ച് ജീവിക്കാൻ കേഹാർ തടസ്സമാകുമെന്നതിനാലാണ് തങ്ങൾ കേഹാർ സിങ്ങിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. 16 വർഷം മുമ്പ് വിവാഹിതരായ കേഹാർ സിങ്ങിനും രേഖക്കും നാല് മക്കളുമുണ്ട്.
കേഹാർ സിങിന് ചായയിൽ എലിവിഷം ചേർത്ത് നൽകിയ ശേഷം യുവതി കാമുകനായ പിന്റുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് കയർ ഉപയോഗിച്ച് ഇരുവരും കേഹാറിനെ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പിന്റു വീട് വിട്ടു പോയി. രേഖ അകത്ത് നിന്ന് വാതിൽ കുറ്റിയിട്ട് അലറി കരയുകയും ചെയ്തു. തുടർന്ന് അയൽക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോൾ കേഹാറിനെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയത്.
കഴുത്ത് ഞെരിച്ചതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. വിഷബാധ കണ്ടെത്തിയതിനെത്തുടർന്ന് ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് വിധേയമാക്കാനും ഡോക്ടർമാർ നിർദേശിച്ചു. പോസ്റ്റുമോർട്ടത്തിലെ സംശയങ്ങളെ തുടർന്ന് പോലീസ് രേഖയെ ചോദ്യം ചെയ്തു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും രേഖ പിന്നീട് കുറ്റസമ്മതം നടത്തി. കേഹാർ സിങിന്റെ മൂത്ത സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയതും കൊലപാതകമാണെന്ന് കണ്ടെത്തിയതും.