
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിൽ സിമന്റിട്ട് ഉറപ്പിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സൗരഭ് രജ്പുത്ത് എന്നയാളെയാണ് ഭാര്യ മുസ്‌കാൻ റസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് കൊലപ്പെടുത്തിയത്. ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകിയ ശേഷം കഴുത്തറുത്താണ് യുവാവിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കൊത്തിനുറുക്കി വീപ്പയിലിട്ട ശേഷം സിമന്റിട്ട് മൂടുകയായിരുന്നു.
സൗരഭ് രജ്പുത്തും മുസ്കൻ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായവരാണ്. 2016ൽ ആയിരുന്നു ഇവരുടെ വിവാഹം. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച സൗരഭ്, മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തർക്കങ്ങൾക്ക് കാരണമായതോടെ സൗരഭും മുസ്കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി. 2019-ൽ ഇവർക്ക് ഒരു മകളും ജനിച്ചു. എന്നാൽ മുസ്കൻ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓർത്ത് തീരുമാനത്തിൽനിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മർച്ചന്റ് നേവിയിൽ ചേർന്ന യുവാവ് 2023-ൽ ജോലിക്കായി രാജ്യംവിട്ടു.
ഫെബ്രുവരി 28-നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാൾ. മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24-ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്കാനും സാഹിലും സൗരഭിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. മാർച്ച് നാലിന് മുസ്കാൻ സൗരഭിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി. സൗരഭ് മയങ്ങി കഴിഞ്ഞപ്പോൾ സാഹിലിനൊപ്പം ചേർന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരം 15 കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഒരു വീപ്പയ്ക്കുള്ളിലാക്കി. ഇതിനുമുകളിൽ സിമന്റ് ഇട്ട് അടയ്ക്കുകയും ചെയ്തു.
എന്നാൽ ദിവസങ്ങളോളം ഫോൺ കോളുകൾ ചെയ്തിട്ടും സൗരഭ് പ്രതികരിക്കാഞ്ഞതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മുസ്‌കാനെയും സാഹിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ക്രൂരമായ കൊലപാതകം ഇരുവരും സമ്മതിച്ചു. സൗരഭിന്റെ ശരീരഭാഗങ്ങൾ അടങ്ങിയ ഡ്രം പോലീസ് കണ്ടെത്തി.











