
താമരശ്ശേരി: ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവിൽ വീട്ടമ്മയെ ഏകമകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെ(53) വെട്ടിക്കൊലപ്പെടുത്തിയ ആഷിഖ് (24) മയക്കുമരുന്നിന് അടിമയെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ നേരത്തേ ഡീ അഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിച്ചിരുന്നു.
പ്ലസ്ടുവരെ നാട്ടിലായിരുന്നു ആഷിഖ് പഠിച്ചത്. അതിനുശേഷം കേഴിക്കോട് പഠിച്ചു. ഇവിടെവച്ചാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നാണ് വിവരം. ഒന്നിലേറെ തവണ ലഹരി ഉപയോഗം നിർത്താനായി ഡീ അഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാൾ വീണ്ടും ലഹരി ഉപയോഗം തുടർന്നു. ഇതിനിടെയാണ് പെറ്റമ്മയെ തന്നെ ഇയാൾ ക്രൂരമായി കൊലപ്പെടുത്തുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അരുംകൊല നടന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരി സക്കീനയുടെ വേനക്കാവിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ആഷിഖ് അടുത്ത വീട്ടിൽ നിന്നും തേങ്ങ പൊളിക്കാനാണെന്നും പറഞ്ഞ് കൊടുവാൾ ചോദിച്ച് വാങ്ങി. ശേഷം വീട്ടിനകത്ത് കയറി സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ ആശുപത്രിയിലെത്തും മുമ്പേ തന്നെ മരിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ ആഷിഖിനെ നാട്ടുകാർ കെട്ടിയിട്ട് താമരശ്ശേരി പൊലീസിലേൽപ്പിക്കുകയായിരുന്നു. 'ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാൻ നടപ്പാക്കി'- എന്നായിരുന്നു യുവാവ് അപ്പോൾ പറഞ്ഞുകൊണ്ടിരുന്നത്. സൂപ്പി, സാറാബീവി എന്നിവരുടെ മകളാണ് സുബെെദ. സഹോദരങ്ങൾ : പാത്തുമ്മ, നബീസ, ജമീല, റുഖിയ, സുബൈദ, സക്കീന.










