
അഹമ്മദാബാദ്: വാഹനാപകടത്തിൽ 22കാരി മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പൊലീസ് അന്വേഷണത്തിൽ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തി. ആശുപത്രി റിസപ്ഷനിസ്റ്റായ സോഫിയയെ പിതാവ് മുഹമ്മദ് ഫറൂഖും സഹോദരൻ മുഹമ്മദ് ഹാബിലും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ദുരഭിമാനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഓഗസ്റ്റ് 12ന് രാത്രിയാണ് സംഭവം. പുറത്തേക്ക് കൊണ്ടുപോയ സോഫിയയെ ജെൽജിപുര ഗ്രാമത്തിന് സമീപം ചുറ്റിക ഉപയോഗിച്ച് ആക്രമിച്ച ശേഷം മൃതദേഹം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വാഹനാപകടത്തിൽ മരിച്ചതായി തോന്നിപ്പിക്കാൻ ഇരുചക്രവാഹനം റോഡിൽ ഇടുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
സോഫിയയും ഒരു യുവാവും തമ്മിലുള്ള വിഡിയോ മൂന്ന് മാസം മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾക്ക് ഉണ്ടായ അമർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സോഫിയയെ പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുൻപ് ഹാബിൽ ചുറ്റിക വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.










