
അവിഹിതം കണ്ടെത്തിയ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത യുവതി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ. യുവതിയുടെ കാമുകനും ക്വട്ടേഷൻ സംഘാംഗങ്ങളും അടക്കമുള്ളവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് വധശ്രമത്തിൽ നിന്നും രക്ഷപെട്ടതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് 11 പേരെ പൊലീസ് പിടികൂടിയത്. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ പ്രൊഡത്തൂരിലാണ് സംഭവം. ലിംഗപുരം ഗ്രാമത്തിലെ ഈശ്വർ റെഡ്ഡിയുടെ ഭാര്യ ശിൽപ അടക്കം 11 പേർ അറസ്റ്റിലായത്.
പ്രദേശത്തെ സർക്കാർ ആശുപത്രിയിലെ ജീവനക്കാരനായ നാഗ സുധീറുമായി ശില്പ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഭർത്താവ് അറിഞ്ഞതിനു പിന്നാലെ ശില്പയും കാമുകനും ചേർന്ന് ഈശ്വർ റെഡ്ഡിയെ കൊല്ലാൻ പദ്ധതിയിട്ടു. വാടകക്കൊലയാളികളെ ഉപയോഗിച്ച് ഈശ്വർ റെഡ്ഡിയെ വകവരുത്താനായിരുന്നു തീരുമാനം. ഇതിനായി ശില്പ തന്റെ സ്വർണം വിറ്റ് 10 ലക്ഷം രൂപ കണ്ടെത്തി. ഈ പണം ഉപയോഗിച്ച് വാടക കൊലയാളിയെ തയ്യാറാക്കിയെങ്കിലും ഒടുക്കം പാളുകയായിരുന്നു.
ബന്ധം അറിഞ്ഞതിന് പിന്നാലെ ഈശ്വർ റെഡ്ഡി ഭാര്യയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ആഭരണങ്ങൾ വിറ്റതിലും സംശയം തോന്നി. പ്രൊഡത്തൂർ ബൈപ്പാസിൽ ഈശ്വർ റെഡ്ഡിയുടെ ബൈക്കിൽ കാറിടിപ്പിച്ച് കൊല്ലാൻ പദ്ധതിയിട്ടെങ്കിലും അപകടത്തിൽ നിന്നും ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് ഈശ്വർ പൊലീസിൽ പരാതി നൽകിയത്.
പ്രൊഡത്തൂർ പോലീസിൻറെ അന്വേഷണത്തിൽ 11 പേരെ അറസ്റ്റ് ചെയ്യുകയും പത്ത് മാരക ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയും രണ്ട് കാറും മൊബൈൽ ഫോണുകളും പ്രതികളിൽ നിന്നും പിടിച്ചെടുത്തു.










