
പയ്യോളി∙ കോഴിക്കോട് നിന്ന് തിക്കോടിയിലേക്ക് യാത്ര ചെയ്ത യുവതിയെ രാത്രി വിജനമായ ദേശീയപാതയിലെ ഉയരപ്പാതയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിക്കോടി സ്വദേശിനി ബിജിലയ്ക്കാണ് ദുരനുഭവം.കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ‘കൃതിക’ ബസിലെ ജീവനക്കാരാണ് യുവതിയെ ആറുവരിപ്പാതയിലെ ഉയരപ്പാതയിൽ ഇറക്കിവിട്ടതെന്നാണ് പരാതി. ഇരുട്ടിൽ ഹൈവേയിൽനിന്ന് താഴെയിറങ്ങാൻ വഴി കണ്ടെത്താനാകാതെ യുവതി പകച്ചുനിന്നു.നിലവിൽ ബസുകൾ സർവീസ് റോഡ് വഴിയാണ് പോകുന്നത്. തിക്കോടി ടൗണിലെ സ്റ്റോപ്പിൽ ഇറക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇതിന് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് ഉയരപ്പാതയിൽ ഇറക്കിവിടുകയായിരുന്നു.ഇതിനിടെ ഇതുവഴി എത്തിയ നാട്ടുകാരായ രണ്ടുപേർ യുവതിയെ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ ഇരുമ്പ് കോണി എത്തിച്ച് യുവതിയെ സുരക്ഷിതമായി താഴെയിറക്കി.സംഭവത്തിൽ യുവതി പയ്യോളി പൊലീസിൽ പരാതി നൽകി. ബസ് ജീവനക്കാർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.










