02:59pm 22 April 2026
NEWS
തൃശ്ശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി
22/04/2026  12:39 PM IST
nila
തൃശ്ശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി

തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരുടെ വാർത്താ സമ്മേളനം തടസ്സപ്പെടുത്തി യുവതി. മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ വാർത്താ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൃശൂർ കളക്ടറേറ്റിലെ പിആർ ചേമ്പറിൽ വാർത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാർക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു. തന്റെ വീടുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണം എന്നതായിരുന്നു യുവതിയുടെ ആവശ്യം. കാലങ്ങളായി പരാതി നൽകിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നും യുവതി ആരോപിക്കുന്നു. മന്ത്രിമാർ യുവതി.െ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അവർ വഴങ്ങിയില്ല. തുടർന്ന് വനിതാ പൊലീസ് എത്തിയാണ് യുവതിയെ നീക്കിയത്. 

മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാൻ മന്ത്രിമാർ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. യുവതി ക്യാമറകൾക്ക് മുന്നിൽ നിലയുറപ്പിക്കുകയും വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് പറയുകയുമായിരുന്നു. യുവതിയുടെ വീടുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് പ്രതിഷേധത്തിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് ഇവർ നേരത്തെ പലവട്ടം കളക്ടറേറ്റിൽ പരാതികൾ നൽകിയിരുന്നെങ്കിലും അതിൽ പരിഹാരമുണ്ടായില്ലെന്നും പൊലീസ് കൃത്യമായി ഇടപെടുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

വാർത്താസമ്മേളനം തടസ്സപ്പെട്ടതോടെ മന്ത്രി ഡോ. ആർ. ബിന്ദു നേരിട്ട് യുവതിയോട് സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, തന്റെ പരാതികൾ കാലങ്ങളായി ആരും കേൾക്കുന്നില്ലെന്ന് പറഞ്ഞ് അവർ പ്രതിഷേധം തുടരുകയായിരുന്നു.

മാധ്യമപ്രവർത്തകരും മന്ത്രിമാരും അഭ്യർഥിച്ചിട്ടും യുവതി മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് വാർത്താസമ്മേളനം തടസപ്പെട്ടു. ഇതോടെ മന്ത്രിമാർ താത്കാലികമായി അവിടെനിന്ന് മാറിനിന്നു. പിന്നീട് സ്ഥലത്തെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ അവിടെനിന്ന് മാറ്റി. ഇതിനുശേഷമാണ് മന്ത്രിമാർക്ക് വാർത്താസമ്മേളനം തുടരാൻ സാധിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img