
യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം കറിക്കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റി. ഇറ്റലിയിലെ ആൻഗ്രി നഗരത്തിലാണ് സംഭവം. കാമുകിയെ വീട്ടിൽ താമസിപ്പിക്കാൻ യുവാവ് ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
41കാരനായ ബംഗ്ലാദേശി യുവാവിനെയാണ് 35കാരിയായ ഭാര്യ ആക്രമിച്ചത്. മുറിച്ചുമാറ്റിയ അവയവം യുവതി ഐസിൽ സൂക്ഷിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും, അത് വീണ്ടും ശരീരവുമായി ബന്ധിപ്പിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
സ്ഥലത്തെത്തിയ കാരബിനിയേരി പൊലീസ് യുവതിയെ ഉടൻ അറസ്റ്റ് ചെയ്ത് കൊലപാതകശ്രമക്കുറ്റം ചുമത്തി കേസെടുത്തു. യുവാവ് ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഭാര്യ ജനനേന്ദ്രിയം അറുത്തെടുത്തത്. ആക്രമണത്തിന് മുൻപ് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണവിധേയമാണ്.
അതേസമയം, ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ചിത്രങ്ങളും മെഡിക്കൽ ബാഗിൽ സൂക്ഷിച്ചിരുന്ന അവയവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെതിരെ യുവാവ് കോടതിയെ സമീപിച്ചു. സ്വകാര്യത ലംഘിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകരുടെ മുഖേന പരാതി നൽകിയത്.










