
ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ ക്രൂരമായ പീഡിപ്പിച്ച് ഭർത്താവും വീട്ടുകാരും. കോട്ടയം മണർകാടാണ് സംഭവം. മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയയിൽ യുവതിയെ മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ഉൾപ്പെടെ മൂന്നുപേരെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഭർതൃപിതാവ് ദാസ് (55), പത്തനംതിട്ട പെരുംതുരുത്തി പന്നിക്കുഴി മാടാച്ചിറ ശിവദാസ് (54) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർതൃമാതാവ് ഒളിവിലാണ്.
യുവതിയുടെ ശരീരത്തിൽ മരിച്ച ബന്ധുക്കളുടെ ദുരാത്മാക്കൾ കയറിച്ചെന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഭർതൃമാതാവിന്റെ നിർദേശപ്രകാരം ആഭിചാരക്രിയ നടത്തിയത്. ‘ശിവൻ തിരുമേനി’ എന്നറിയപ്പെടുന്ന മന്ത്രവാദിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. നവംബർ രണ്ടിന് രാവിലെ 11 മുതൽ രാത്രി 9 വരെ ക്രൂരമായ ആഭിചാരപ്രയോഗം നടത്തി.
മദ്യം കുടിപ്പിച്ചതിന് ശേഷം ഭസ്മം ബലമായി കഴിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവശേഷം യുവതിയുടെ മാനസികാവസ്ഥ തകരാറിലായപ്പോൾ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് മൂന്ന് പ്രതികളും കുടുങ്ങി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.











