
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയംതൊഴിൽ പദ്ധതിയുടെ സബ്സിഡി തട്ടിപ്പ് കേസിൽ എട്ടാം പ്രതി അറസ്റ്റിൽ. തിരുവല്ലം സ്വദേശിനി എൽ. ബിന്ദു (47)യെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
സംരംഭക ഗ്രൂപ്പുകൾക്ക് അനുവദിച്ച സബ്സിഡി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതായി കാണിച്ച് വ്യാജരേഖകൾ തയ്യാറാക്കിയാണ് 1.26 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. യഥാർഥ ഗുണഭോക്താക്കൾക്ക് പണം നൽകാതെ സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക മാറ്റിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
കേസിൽ ബിന്ദുവിന് നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ പ്രവീൺ രാജ്, മുൻ എസ്‌സി പ്രമോട്ടർമാരായ എസ്. സിന്ധു, അജിത, പട്ടം സർവീസ് സഹകരണ ബാങ്കിന്റെ മുൻ മാനേജർ സോണി, ആധാരം എഴുത്തുകാരൻ സുരേഷ് ബാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ ബിന്ദുവിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







