
മിലാൻ–കോർട്ടിന: ശൈത്യകാല ഒളിമ്പിക്സിന്റെ തുടക്കത്തിൽ തന്നെ അസാധാരണ പ്രതിസന്ധി. ഗെയിംസ് വില്ലേജിൽ അത്ലറ്റുകൾക്കായി സൗജന്യമായി വിതരണം ചെയ്തിരുന്ന 10,000 ഗർഭനിരോധന ഉറ പാക്കറ്റുകൾ മൂന്ന് ദിവസത്തിനകം തീർന്നു. ആവശ്യമായ സ്റ്റോക്ക് ലഭ്യമല്ലെന്ന പരാതിയുമായി താരങ്ങൾ രംഗത്തെത്തിയതോടെ അധികൃതർ അടിയന്തര നടപടികൾക്ക് ഇറങ്ങി.
ഏകദേശം 2,900 അത്ലറ്റുകൾ പങ്കെടുക്കുന്ന മേളയ്ക്കായി ആദ്യം വലിയ തോതിൽ സ്റ്റോക്ക് കരുതിയിരുന്നുവെങ്കിലും, വിതരണത്തിനായി വെറും 10,000 പാക്കറ്റുകൾ മാത്രമാണ് അനുവദിച്ചതെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുമ്പ് ആലോചിച്ചിരുന്ന 3 ലക്ഷം പാക്കറ്റുകളിൽ നിന്ന് വിതരണസംഖ്യ കുറച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമെന്നാണ് സൂചന.
ഒളിമ്പിക് വില്ലേജുകളിൽ സുരക്ഷിത ലൈംഗികബന്ധത്തെ പ്രോത്സാഹിപ്പിക്കാനും ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കാനുമാണ് സൗജന്യ ഗർഭനിരോധന മാർഗങ്ങൾ വിതരണം ചെയ്യുന്നത്. ലൈംഗികരോഗങ്ങൾ തടയുന്നതിനും യുവാക്കളിൽ അവബോധം വളർത്തുന്നതിനുമായി 1988- മുതൽ ഈ പദ്ധതി തുടരുകയാണ്.
2024 ൽ ഓരോ അത്ലറ്റിനും ദിവസേന രണ്ട് വീതം ലഭ്യമാക്കി മൊത്തം 30,000 പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു. എന്നാൽ മിലാനിൽ താരങ്ങളുടെ എണ്ണത്തോട് താരതമ്യപ്പെടുത്തുമ്പോൾ വിതരണം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. സ്റ്റോക്ക് തീർന്നതോടെ പുതിയ പാക്കറ്റുകൾ അടിയന്തരമായി എത്തിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഒളിമ്പിക്സ് അവസാനിക്കുന്നതുവരെ വിതരണം തടസ്സമില്ലാതെ തുടരാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.











