
ദോഹ:മണൽത്തിട്ടകളിൽ കുളമ്പടികൾ താളം തീർക്കുന്ന ഖത്തറിലെ അൽ ഷഹാനിയയുടെ മണ്ണിൽ പാരമ്പര്യത്തിന്റെ മഹിമ വിളിച്ചോതിക്കൊണ്ട് ഖത്തർ അമീറിന്റെ വാളിനായുള്ള വാർഷിക ഒട്ടകപ്പന്തയ മഹോത്സവം സമാപിച്ചു. ഉജ്ജ്വലമായ അൽ ഹൈൽ, അൽ സമൗൽ ഓപ്പൺ റൗണ്ടുകളിലെ വിജയികളെ ആഭ്യന്തര മന്ത്രിയും ലഖ്‌വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി കിരീടമണിയിച്ചു.അറബ് വംശജരായ ഒട്ടകങ്ങൾ കാറ്റില വേഗത്തിൽ കുതിച്ചുപാഞ്ഞ ട്രാക്കിൽ, ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കായുള്ള അഞ്ച് പ്രധാന മത്സരങ്ങളിലെ വെള്ളി ട്രോഫികൾ മന്ത്രി വിതരണം ചെയ്തു.'തർസാന'യുടെ ഉടമ നാസർ അബ്ദുള്ള അഹമ്മദ് അൽ മിസ്‌നാദും, 'ഗസീസ'യുടെ ഉടമ ഫഹീദ് മുഹമ്മദ് ഫഹീദ് അൽ അജ്മിയും അമീരി ആദരവ് ഏറ്റുവാങ്ങി.'അക്രാഷി'ന്റെ ഉടമ സേലം അഹമ്മദ് സുൽത്താൻ അൽ സുവൈദി, 'ദാസ്മാ'ന്റെ ഉടമ അലി റാഷിദ് ഹമദ് അൽ കുത്ബി, 'ഗസാബി'ന്റെ ഉടമ മുഹമ്മദ് അബ്ദുള്ള സയീദ് ബുസ്‌ലഅ എന്നിവർ വെള്ളി കഠാരകൾ ഉയർത്തി വിജയഗാഥ രചിച്ചു.
മഹത്തായ ഈ കായിക മാമാങ്കത്തിന് കരുത്തുപകർന്ന സ്പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു. ഖത്തറിന്റെ പാരമ്പര്യവും പ്രൗഢിയും ആവേശം വിതറുന്ന അൽ ഷഹാനിയയിലെ ഈ മൽസരവേദി, മരുഭൂമിയുടെ ആത്മാവും പോരാട്ടവീര്യവും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തുറന്നുകാട്ടി.










