03:22am 15 May 2025
NEWS
പരണത്ത് കയറിയവർ പട നയിക്കാനെത്തുമോ...?
20/04/2025  10:01 AM IST
പി. ജയചന്ദ്രൻ
പരണത്ത് കയറിയവർ പട നയിക്കാനെത്തുമോ...?
HIGHLIGHTS

2026 പിടിക്കാൻ കോൺഗ്രസ് പഴയ പടക്കിഴവന്മാരെ രംഗത്തിറക്കുന്നു(?) മുല്ലപ്പള്ളിയും, വി.എം.സുധീരനും, എൻ. ശക്തനും, എം.എ. വാഹിദും, പാലോട് രവിയുമൊക്കെ വീണ്ടും അങ്കത്തട്ടിലെത്താൻ സാധ്യത

അങ്കലാപ്പ് അധികരിച്ചാൽ ചെയ്യുന്നതൊക്കെയും അബദ്ധങ്ങളാകും എന്നൊരു ചൊല്ലുണ്ട്. സംസ്ഥാന കോൺഗ്രസിന്റെ കാര്യത്തിൽ ഇത് നൂറുശതമാനവും ശരിയായിവരികയാണ്. അതായത് ഇക്കഴിഞ്ഞ 9-ാം തീയതി കൊല്ലത്ത് കൊടിയിറങ്ങിയ സി.പി.ഐ-എം സംസ്ഥാനസമ്മേളനം പറയാതെ പറഞ്ഞുവച്ച ഒരു കാര്യമുണ്ട്. 2026 ലെ തെരഞ്ഞെടുപ്പിലും വിജയം ലക്ഷ്യമിട്ട് എൽ.ഡി.എഫ് മൂന്നാമൂഴത്തിന് തുഴയെറിയുമ്പോൾ അമരം കാക്കാൻ പിണറായി വിജയൻ ഉണ്ടായിരിക്കും. ഔദ്യോഗികമായിട്ടല്ലെങ്കിലും സംസ്ഥാന സമ്മേളനത്തിന്റെ ബാക്കിപത്രമായി ഇങ്ങനൊരു വാർത്ത പുറത്തുവന്നതോടെ യു.ഡി.എഫിൽ, പ്രത്യേകിച്ച് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിൽ അങ്കലാപ്പ് അതിന്റെ പാരമ്യത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ആ വിവരം കഴിഞ്ഞ ലക്കത്തിൽ 'കേരളശബ്ദം' ചൂണ്ടിക്കാണിച്ചിരുന്നു. ആ അങ്കലാപ്പ് കോൺഗ്രസിനെ ചില പരമാബദ്ധങ്ങളിലേക്ക് നയിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസമായി പറഞ്ഞുകേൾക്കുന്നത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൊയ്ത് ഭരണം പിടിക്കുവാനായി മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം.സുധീരൻ, ശക്തൻ നാടാർ തുടങ്ങി, പണി മതിയാക്കി പരണത്ത് കയറിയ ചില പഴയ യോദ്ധാക്കളെ പോർച്ചട്ടയണിയിച്ച് ഗോദായിലിറക്കുവാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്.

'26 ഉം കൈവിട്ടാൽ...

കോൺഗ്രസിനെ സംബന്ധിച്ചുമാത്രമല്ല, യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളെ സംബന്ധിച്ചും വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അതീവ നിർണ്ണായകമാണ്. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ നിലനിൽപ്പുപോലും ചോദ്യം ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പ്. നിലവിലെ സംവിധാനം ഇനിയൊരു തെരഞ്ഞെടുപ്പിൽ ഇതുപോലെ കാണാനാകാത്ത സ്ഥിതി പോലും വരും. കാരണം, ഇക്കഴിഞ്ഞ പത്തുവർഷം തന്നെ അധികാരത്തിൽ നിന്നും അകന്നുനിന്ന ഈ പാർട്ടികളൊക്കെയും ദൈനംദിന പ്രവർത്തനച്ചെലവിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് എന്നതാണ് സത്യം. ഈ നില ഇനിയുമൊരു അഞ്ചുവർഷം കൂടി നീണ്ടുപോയാൽ യു.ഡി.എഫിലെ ചെറിയ ഘടകകക്ഷികളായ കേരളാകോൺഗ്രസ്(ജോസഫ്), കേരളാകോൺഗ്രസ്(ജേക്കബ്) ആർ.എസ്.പി, സി.എം.പി എന്നിയ്ക്കൊന്നും പിടിച്ചുനിൽക്കാനാവില്ല എന്നുറപ്പാണ്. ആ ഒരു സാഹചര്യത്തിൽ അവരെ സംബന്ധിച്ചിടത്തോളം പുതിയ മേച്ചിൽപ്പുറം തേടുകയേ നിവർത്തിയുള്ളൂ. അത് എൽ.ഡി.എഫ് ആകാം, ബി.ജെ.പി മുന്നണിയുമാകാം. മുങ്ങിച്ചാകാൻ പോകുന്നവൻ കച്ചിത്തുരുമ്പാണോ കയറാണോ എന്ന് നോക്കില്ലല്ലോ.

സാമ്പത്തിക പരാധീനത കൂടാതെ പിടിച്ചുനിൽക്കുവാൻ കഴിയുന്നത് മുസ്ലീംലിഗിന് മാത്രമായിരിക്കും. എങ്കിലും പക്ഷേ അധികാരത്തിന്റെ സുഖലോലുപതയിൽ നിന്ന് അധികകാലമൊന്നും അകന്നുനിൽക്കാൻ ലീഗിനും കഴിയില്ല. പോരാത്തതിന് തരാതരം പോലെ തങ്ങളെ വർഗ്ഗീയകക്ഷി എന്ന് വിളിക്കുന്ന അതേ നാവുകൊണ്ടുതന്നെ ന്യൂനപക്ഷ മതേതര ജനാധിപത്യ പാർട്ടി എന്നും വിളിക്കുന്ന എൽ.ഡി.എഫ് രണ്ടുകയ്യും നീട്ടി സ്വീകരിക്കുവാൻ അപ്പുറത്ത് തയ്യാറെടുത്തുനിൽക്കുമ്പോൾ യു.ഡി.എഫിനൊപ്പം നിൽക്കുമ്പോഴത്തെപ്പോലെ സമ്മർദ്ദതന്ത്രം പയറ്റുവാൻ അവസരം ലഭിക്കില്ലെന്നതുകൊണ്ടുമാത്രം എൽ.ഡി.എഫിന്റെ ക്ഷണം നിരസിച്ചുനിന്ന മുസ്ലീം ലീഗ്, ഇനിയുമൊരഞ്ചുവർഷം അധികാരത്തിന് പുറത്തുനിൽക്കേണ്ടിവന്നാൽ എൽ.ഡി.എഫിന്റെ കരവലയത്തിലമരുമെന്നുള്ള കാര്യത്തിൽ സംശയം വേണ്ട.

അതോടെ, എല്ലാവരും വിട്ടകന്ന് ഏകാകിയായി മാറുന്ന കോൺഗ്രസ് മറ്റൊരു ദുരന്തത്തിനുകൂടി സാക്ഷ്യം വഹിക്കേണ്ടി വരും എന്നുള്ള കാര്യം ഉറപ്പാണ്. വലിയ കുത്തൊഴുക്കൊന്നുമുണ്ടായില്ലെങ്കിലും അസ്വസ്ഥരും അസംതൃപ്തരും അവസരവാദികളുമൊക്കെയായ കോൺഗ്രസുകാർ പലരും ഒറ്റയ്ക്കും തെറ്റയ്ക്കും ബി.ജെ.പിയിലേക്കും എൽ.ഡി.എഫിലേയ്ക്കുമൊക്കെ ചുവടുമാറ്റം നടത്തും. അതിന്റെ ആദ്യസൂചനയായി ശശി തരൂരിന്റെ മോദി പുകഴ്ത്തലിനെ വേണമെങ്കിൽ നോക്കിക്കാണാം. കാരണം, ബുദ്ധിമാനും വസ്തുതകളെ ദീർഘവീക്ഷണത്തോടെ നോക്കിക്കാണുവാൻ കഴിവുള്ള വ്യക്തിയുമായ ശശി തരൂർ ഹൈക്കമാൻഡിന്റെ രഹസ്യശാസനകളെ നിസ്സാരവൽക്കരിച്ചുകൊണ്ട് രണ്ടാമതും മോദിയെ സ്തുതിക്കുവാൻ തയ്യാറായത് ഒന്നും കാണാതെ തരമില്ല. പക്ഷിമൃഗാദികളും ഉരഗങ്ങളുമൊക്കെ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കാണുന്നതുപോലെ കോൺഗ്രസിന് വന്നുചേരാൻ പോകുന്ന ഗുരുതരമായ വീഴ്ചകൾ മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാകണം തരൂർ ബി.ജെ.പിയിലേക്ക് പാതവെട്ടുന്നത്. അവിടെ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ കാത്തിരിപ്പുണ്ടെന്ന് ബുദ്ധിമാനായ ശശി തരൂരിനറിയാം.
ഈ വിധത്തിൽ ചിന്തിക്കുന്ന വലിയൊരു വിഭാഗം കോൺഗ്രസിലുണ്ട്. അവരുമൊക്കെ അവസരം കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിയലാണ് തട്ടിൻ പുറത്ത് കയറിയവരെ പോരാളിച്ചട്ടയണിയിക്കുവാൻ തീരുമാനിക്കുന്നതിന് പിന്നിലെ ചേതോവികാരം.

വരാൻ പോകുന്നത് തലമുറകളുടെ പോരാട്ടം

മുല്ലപ്പള്ളി രാമചന്ദ്രന്റേയും, വി.എം. സുധീരനേയും. എൻ. ശക്തൻനാടാരെയുമൊക്കെ സ്ഥാനാർത്ഥിക്കുപ്പായമിടുവിച്ച് രംഗത്തിറക്കിയാൽ കണ്ണൂരും, തൃശൂരും, തിരുവനന്തപുരവുമൊക്കെ ഒപ്പം പോരും എന്നുള്ള മണ്ടൻ വിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം ഇങ്ങനൊരു പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പതിനാല് മണ്ഡലങ്ങളിൽ കോവളത്തുനിന്ന് വിൻസന്റ് മാത്രമാണ് യു.ഡി.എഫ് ലേബലിൽ വിജയിച്ച ഒരേയൊരാൾ. നാടാർ സമുദായത്തിന് കാര്യമായി വോട്ടുള്ള തിരുവനന്തപുരത്ത് ആ സമുദായത്തിന്റെ വോട്ട് സമാഹരിക്കാൻ കഴിയാത്തതാണ് പരാജയത്തിന്റെ പ്രധാന കാരണമായി കോൺഗ്രസ് വിലയിരുത്തിയത്. അതിനൊരു പ്രതിവിധിയായിട്ടാണ് ശക്തനെപ്പോലെ ശക്തനായ(?) ഒരു നേതാവിനെ രംഗത്തിറക്കുവാൻ പാർട്ടി ആലോചിക്കുന്നത്.

ശക്തൻ മാത്രമല്ല, എം.എ. വാഹിദിനേയും, വർക്കല കഹാറിനേയും, പാലോടുരവിയേയുമൊക്കെ വീണ്ടും രംഗത്തിറക്കുന്ന കാര്യം നേതൃത്വം ഗൗരവമായി ചിന്തിക്കുന്നു എന്നാണ് കേൾക്കുന്നത്. അതേ അവസരത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തിന് കാരണക്കാർ ഇവരൊക്കെത്തന്നെയായിരുന്നു എന്നാണ് കെ.പി.സി.സിയുടെ ഒരു സെക്രട്ടറി തന്നെ പറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിട്ടുള്ള പി.എസ്. പ്രശാന്ത് ഈ കാലുവാരലിന്റെ ഒരു ബലിയാടാണെന്നും, അതേക്കുറിച്ച് പ്രശാന്ത് പാർട്ടിക്ക് പരാതി നൽകിയപ്പോൾ പ്രശാന്തിനെ കാലുവാരി തോൽപ്പിച്ച അതേ വ്യക്തിയെ ജില്ലാകോൺഗ്രസ് കമ്മിറ്റി പ്രസിഡന്റാക്കി സ്ഥാനക്കയറ്റം നൽകിയെന്നുമാണ് ഈ സെക്രട്ടറി പറഞ്ഞത്. അതേത്തുടർന്നാണ് പ്രശാന്ത് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്.

അതേസമയം പഴയ കുറ്റികളെത്തന്നെ വീണ്ടും സ്ഥാപിക്കുവാനുള്ള നേതൃത്വത്തിന്റെ നിലപാട് പാർട്ടിയിൽ വൻ പൊട്ടിത്തെറി ഉണ്ടാക്കുമെന്നുള്ള കാര്യം ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. പിണറായി വിജയൻ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് എൽ.ഡി.എഫിനെ നയിക്കുമെങ്കിലും സി.പി.ഐ-എമ്മിന്റെ സ്ഥാനാർത്ഥിപ്പട്ടിക യുവരക്തത്തിന് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ളതായിരിക്കുമെന്നാണ് കേൾക്കുന്നത്. സി.പി.എം അത്തരത്തിലൊരു സ്ഥാനാർത്ഥിപ്പട്ടികയുമായി വരുമ്പോൾ കോൺഗ്രസ് 'കിഴവൻ കുതിരകളു'മായി വരുന്നത് എൽ.ഡി.എഫിന്റെ മൂന്നാമൂഴ സ്വപ്നം യാഥാർത്ഥ്യമാക്കാനേ സഹായിക്കൂ എന്നാണ് പാർട്ടിയിൽ പൊതുവേയുള്ള സംസാരം.

എന്നുമാത്രമല്ല, നേതൃതലത്തിലുള്ള ചുരുക്കം ചിലരെയൊഴിച്ച് സ്ഥിരം മത്സരാർത്ഥികളെ ഒഴിവാക്കണമെന്നും അഭിപ്രായം ശക്തമാണ്. ജില്ല മാറ്റിപ്പോലും മത്സരിപ്പിക്കുന്നതിനോടും പാർട്ടിയിൽ അമർഷം ശക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.