03:15am 15 May 2025
NEWS
ഇനി പോരാട്ടം നിയമസഭയിൽ; ശിന്ദേ-അജിത് മാരുടെ ലോക്സഭയിലെ പരാജയം നിയമസഭയിൽ പരിഹരിക്കുമോ?
21/07/2024  09:19 AM IST
പെരുമൺ ഗോപാലകൃഷ്ണൻ, മുംബയ്
ഇനി പോരാട്ടം നിയമസഭയിൽ; ശിന്ദേ-അജിത് മാരുടെ ലോക്സഭയിലെ പരാജയം നിയമസഭയിൽ പരിഹരിക്കുമോ?

ലോക്‌സഭയിലെ പരാജയവും, മന്ത്രിസഭയിലെ തിരസ്‌ക്കരണവും ഏറ്റുവാങ്ങിയ ശിവസേന-എൻസിപി  പാർട്ടികൾ നിയമസഭ, കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ എങ്ങനെ  പിടിച്ചുകയറും എന്ന അങ്കലാപ്പിലാണ്. മൽസരത്തിനുള്ള അണിയറ ഒരുക്കങ്ങൾ തകൃതിയിൽ നടക്കുകയാണ്. ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കും. ലോക സഭയിലുണ്ടായ തോൽവിയിൽ നിന്നു കരകയറിയില്ലെങ്കിൽ ഭരണപക്ഷത്തു നിന്നുതന്നെ ഇവർക്കു രുചികരമല്ലാത്ത അനുഭവങ്ങൾ ഉണ്ടാകാം.

ആശാശംമുട്ടുന്ന പ്രതീക്ഷകൾ

ആശാശംമുട്ടുന്ന പ്രതീക്ഷകളോടെയാണ് ഏക്‌നാഥ് ശിന്ദേയും (ശിവസേന), അജിത് പവാറും (എൻസിപി) ഓടിപ്പോയി ഭരണപക്ഷമായ ബിജെപിയിൽ ചേർന്നത്. അതുവഴി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങൾ ലഭിച്ചെങ്കിലും ഇവർ പ്രതീക്ഷിച്ചപോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിളങ്ങാൻ സാധിച്ചില്ല. 48 ൽ 40 സീറ്റും അടിച്ചെടുക്കുമെന്നായിരുന്നു ഇവരുടെ വീരവാദം. ഇരുവർക്കും പാർട്ടിയും പാർട്ടിചിഹ്നവും അടക്കം ലഭിച്ചിരുന്നുവെന്നോർക്കണം.

അജിത് എൻസിപി 4 സീറ്റിൽ മൽസരിച്ച് കേവലം ഒറ്റസീറ്റിലെ വിജയംകൊണ്ടു തൃപ്തരാവേണ്ടിവന്നു. അതുപോലെ, ശിവസേനയെ ഒന്നോടെ അടർത്തിയെടുത്ത് ബിജെപിയിൽ കൊണ്ടു പോയ ശിന്ദേയ്ക്ക് കേവലം 7 സീറ്റാണ് നേടാനായത്.  15 സീറ്റിൽ മൽസരിച്ചിരുന്നു. ബിജെപിക്ക് 9 എംപിമാരും.   ഇവർ 28 സീറ്റിൽ മൽസരിച്ചിരുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 41 സീറ്റുകൾ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ 17 സീറ്റിൽ ഒതുങ്ങേണ്ടി വന്നത്. ആകെ സീറ്റിന്റെ മൂന്നിൽ ഒന്നു മാത്രമാണിത്.

പരാജയം ഇതിനേക്കാൾ കൂടിയ അളവിലാണ് കേന്ദ്ര മന്ത്രിസഭ  രൂപീകരണത്തിൽ ഇരുകൂട്ടർക്കും അനുഭവിക്കേണ്ടിവന്നത്.  ശിന്ദേ ശിവസേനയ്ക്കും, അജിത് എൻസിപിക്കും  ഓരോ മന്ത്രി സ്ഥാനം മാത്രമാണ് ഓഫർ ചെയ്തത്; അതും സഹമന്ത്രി സ്ഥാനം.

ഒരു കാബിനറ്റ് സീറ്റെങ്കിലും ലഭിക്കുമെന്നു ശിന്ദേ സ്വാഭാവികമായും പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. സഹമന്ത്രി സ്ഥാനം അജിത് എൻസിപി സ്വീകരിച്ചില്ല. സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോൾ   പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ശിന്ദേ, ഉപ മുഖ്യമന്ത്രി ദേവേന്ദ്രഫഡണവീസ് എന്നിവർ ഉറപ്പു നൽകിട്ടുണ്ടെന്നാണ് അജിത് ഇപ്പോൾ ആശ്വസിക്കുന്നത്.

ഭരണപക്ഷത്തിന്റെ പരാജയം ഏറ്റെടുത്ത് ഫഡണവീസ് ഉപമുഖ്യമന്ത്രിപദം രാജിവയ്ക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ, ഹൈക്കമാൻഡ് ഇടപെട്ട് ഇതു തടയുകയായിരുന്നു.

ഇതിനിടെ അജിത് എൻസിപിക്ക് ആർഎസ്എസ് ഒരു കൊട്ടു കൊടുത്തത് നാണക്കേടായിട്ടുണ്ട്.  ശരിക്ക് ആലോചിക്കാതെയാണ് എൻസിപിയെ ഭരണസഖ്യത്തിൽ ഉൾപ്പെടുത്തിയതെന്നാണ് ആക്ഷേപം. ആർഎസ്എസിന്റെ മുഖപത്രമായ 'ഓർഗനൈസറി'ൽ ആണ് പരാമർശമുള്ളത്.  നമ്മുടെ ആദർശവുമായി  ബന്ധമില്ലാത്ത പാർട്ടിയാണിത്. മാത്രമല്ല,  ഭരിക്കാനുള്ള ഭൂരിപക്ഷം ഉള്ളപ്പോഴാണ് എൻസിപിയെ കൂടി ഏറ്റെടുത്തതെന്നും മൂഖപത്രത്തിലെ കോളത്തിൽ കുറ്റപ്പെടുത്തി.

നിയമസഭയിൽ ഒരു കൈ

തങ്ങളുടെ പരാജയങ്ങൾ ഉടനെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തീർക്കാനാണിപ്പോൾ എൻസിപിയുടെ ശ്രമം.

അസംബ്‌ളി തിരഞ്ഞെടുപ്പിനു തയ്യാറെടുക്കാനും, പുതിയ കരട് പദ്ധതി ഉടനെ രൂപീകരിക്കുമെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തട്ക്കരെ അണികളെ ഓർമിപ്പിച്ചു.

പാർലമെന്റു തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അടുത്ത തിരഞ്ഞെടുപ്പുകളിൽ പരിഹരിക്കണം. മുസ്ലിങ്ങളും  ദലിതരും ആദിവാസികളും ഒന്നൊടെ എംവിഎയ്ക്ക് വോട്ടു ചെയ്തതാണു തങ്ങളുടെ പരാജയകാരണം.  -തട്ക്കരെ പറയുന്നു.

എംഎൽഎ മാരെയും എംപി മാരെയും മുഴുവൻ ഭരണ പക്ഷത്താക്കിയെങ്കിലും ശിവസേന (ഉദ്ധവ്), കോൺഗ്രസ്, എൻസിപി (ശരദ് പവാർ) എന്നിവർ ഉൾപ്പെട്ട മഹാ വികാസ് അഘാഡി തട്ടു പൊളിപ്പൻ വിജയമാണ് നേടിയത്.  ഉദ്ധവിന്റെ ശിവസേനയും, ശരദ് പവാറിന്റെ എൻസിപിയും  ഇല്ലായ്മയിൽ നിന്നാണ് ഈ വിജയം കൊയ്തത്.

എംവിഎയ്ക്ക് 48 ൽ 31 സീറ്റ് നേടാനായത് ചില്ലറക്കാര്യമല്ല.  തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ഉദ്ധവ് താക്കറെയും ശരദ്പവാറും പെട്ടിമടക്കുമെന്നാണ്  ഭരണ പക്ഷമായ മഹായുതി സ്വപ്നം കണ്ടത്. എന്നാൽ, അവർ കൂടുതൽ ശക്തിപ്രാപിച്ച് തിരിച്ചുവന്നിരിക്കുകയാണ്.

ശരദ്പവാറിന്റെ വിജയം കണ്ട് അമ്പരന്നുപോയ അജിത് പവാർ ശരദ് പവാറിനെ പരസ്യമായി പ്രശംസിക്കാനും മറന്നില്ല.  (അടുത്ത കാലത്തു മുഴുവൻ ശരദ് പവാറിനെ കുറ്റം പറഞ്ഞു നടന്നയാളാണു അജിത്.)

പവാറിന്റെ പവറിൽ വളർന്ന ബാരാമതിയും അജിതും ഇത്തവണ പവാറിന്റെ മകൾ സുപ്രിയ സുളെക്കെതിരെ അജിത് പവാർ സ്വന്തം ഭാര്യ സുനേത്ര പവാറിനെ മൽസരിപ്പിച്ചിരുന്നു. എന്നാൽ, സുനേത്ര വമ്പിച്ച പരാജയം ഏറ്റുവാങ്ങി.

1998 ൽ എൻസിപി രൂപീകൃതമായതിനുശേഷം മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ സീറ്റ് (8) ലഭിക്കുന്നത് ഇത്തവണയാണ്.  പഴയ നേതാക്കൾക്കൊപ്പം പുതിയ നേതൃത്വനിരയെക്കൂടി പവാർ വാർത്തെടുത്താണ് 8 എംപി മാരെ വിജയിപ്പിച്ചെടുത്തത്. പേരെടുത്ത നേതാക്കളെല്ലാം അജിത്തിനു ഒപ്പം മറുകണ്ടം ചാടിയിരുന്നല്ലോ.

എന്നാൽ അതുകൊണ്ടൊന്നും പവാറിന്റെ പവറിനു ഒരു പോറൽ പോലും ഏൽപ്പിക്കാൻ  കഴിഞ്ഞില്ല.

അതുപോലെ, ഉദ്ധവ് താക്കറെയും   പാർട്ടിയുടെ വീഴ്ചയിൽ നിന്നാണ് പറന്നുയർന്നത്. അധികാരവും ശിവസേനയിലെ കൂടുതൽ അംഗബലവും ഉണ്ടായിട്ടും ശിന്ദേയെക്കാൾ 2 സീറ്റ് അധികം നേടി. ഉദ്ധവ് 9 സീറ്റ് നേടിയപ്പോൾ ശിന്ദേയ്ക്ക് 7 സീറ്റാണല്ലോ ലഭിച്ചത്.

ലോക്‌സഭയിൽ എന്നപോലെ നിയമസഭയിലും ശിവസേനകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കും. തിരഞ്ഞെടുക്കപ്പെട്ട ശിവസേന എംഎൽഎ, എംപിമാർ ശിന്ദേയൊടൊപ്പം ഭരണ പക്ഷത്തേയ്ക്കു പോയെങ്കിലും ശരിക്കുള്ള ശിവസൈനികർ ഉദ്ധവിന്റെ  പക്ഷത്താണ്.

അതുപോലെതന്നെയാണു ശരദ് പവാറിന്റെ കാര്യവും.  ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബാരാമതിയിൽ അധികാരത്തിന്റെ ആർഭാടം മുഴുവൻ ഭരണപക്ഷം കാട്ടിയെങ്കിലും ജനം പവാറിനു ഒപ്പമായിരുന്നുവെന്നു തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ വ്യക്തമായി.

ഉദ്ധവു താക്കറെയും ശരദ് പവാറും അപ്രതീക്ഷിത വിജയം നേടിയതോടെ വേലിപ്പുറത്തിരിക്കുന്ന നേതാക്കൾ ഇവരോടൊപ്പം ചേരാനും സാധ്യതയുണ്ട്.

നിയമസഭയിലും പിടിച്ചു കയറാൻ ശിന്ദേയും അജിതും ശരിക്കും വെള്ളംകുടിക്കേണ്ടി വരും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.