
മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന ചോലനായ്ക്കർ വിഭാഗത്തിൽപെട്ട പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മണി കാട്ടാനയുടെ ആക്രമണത്തിന് ഇരയാകുന്നത്. മാഞ്ചീരി കന്നിക്കൈ വരെ ജീപ്പിലെത്തി. കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പൂച്ചപ്പാറയിലെ അള ലക്ഷ്യമാക്കി നടക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു പേരും ഓടി രക്ഷപ്പെട്ടു.
9.30ന് ആണ് വനപാലകർക്കു വിവരം ലഭിച്ചത്. രക്തം വാർന്ന നിലയിലാണ് ജീപ്പിൽ ചെറുപുഴയിൽ എത്തിച്ചത്. അവിടെനിന്ന് ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.











