
ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ടു പൊലീസ്. കേസിൽ ഭാര്യ സന്ധ്യ, കാമുകൻ അനിൽ, സുഹൃത്തായ വെങ്കട് സായി (ബണ്ടി) എന്നിവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം.
പ്രശാന്ത് എന്ന യുവാവിന്റെ മരണത്തിന് പിന്നിൽ ദീർഘനാളായി ആസൂത്രണം ചെയ്ത ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സന്ധ്യയും അനിലും തമ്മിലുള്ള വിവാഹേതര ബന്ധത്തിന് ഭർത്താവ് തടസമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇയാളെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ജൂൺ 29-ന് വെങ്കട് സായി പ്രശാന്തിനെ മദ്യപിക്കാൻ പ്രേരിപ്പിച്ചു. തുടർന്ന് കെട്ടിടത്തിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ആശുപത്രിയിൽ ചികിത്സ ലഭിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാൽ അതിനുശേഷവും കൊലപാതകശ്രമം അവസാനിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അനിലിന്റെ നിർദേശപ്രകാരം സന്ധ്യ, ചികിത്സയ്ക്കായി ഘടിപ്പിച്ചിരുന്ന കാനുലയിലൂടെ ടോയ്‌ലറ്റ് ക്ലീനറും അനസ്‌തേഷ്യ മരുന്നും ശരീരത്തിലേക്ക് കുത്തിവച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് കട്ടിലിൽ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തതോടെയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചോദ്യം ചെയ്യലിനിടെ മൂന്ന് പ്രതികളും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.










