
ബെംഗളുരൂ: മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ യുവതി കൊന്ന് കൊത്തിനുറുക്കി കുഴിച്ചുമൂടി. കർണാടകയിലെ ചിക്കൊടിക്ക് സമീപം ഉമാറാണിയിലാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപാനിയായിരുന്ന ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് നിർബന്ധിക്കാറുണ്ടായിരുന്നു എന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. സ്വന്തം മകളെ കൺമുന്നിൽവെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെയാണ് കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് യുവതി ഇയാളെ കൊലപ്പെടുത്തുന്നത്. കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം ശരീരം വെട്ടിനുറുക്കി സമീപത്തുള്ള പറമ്പിൽ കുഴിച്ചിട്ടു. ശരീരഭാഗങ്ങൾ ഒരു വീപ്പയിലാക്കി ഉരുട്ടിയാണ് പറമ്പിലെത്തിച്ചത്.
മൃതദേഹഭാഗങ്ങൾ മറവുചെയ്ത ശേഷം വീട്ടിൽ തിരിച്ചെത്തി കത്തിയും ഇയാളുടെ ചോരപുരണ്ട വസ്ത്രങ്ങളും മറ്റും കവറിലാക്കി കല്ല് ചേർത്തുകെട്ടി കിണറ്റിലിട്ടു. വീടിനുള്ളിലുണ്ടായിരുന്ന ചോരപ്പാടുകളും കഴുകി വൃത്തിയാക്കി. ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു. ശേഷം ഇയാളുടെ മൊബൈൽ സ്വിച്ച് ഓഫാക്കി സൂക്ഷിച്ചു. സംഭവത്തെ പറ്റി മറ്റാരോടും പറയരുതെന്ന് മകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കുഴിച്ചിട്ട ശരീരാവശിഷ്ടങ്ങൾ നാട്ടുകാരിലാരോ കണ്ടെത്തിയതോടെയാണ് യുവതി കുടുങ്ങുന്നത്.











