
ഭാര്യയെ യുവാവ് കൊന്ന് കുഴൽക്കിണറിലിട്ടു മൂടി. ചിക്കമംഗളൂരുവിലാണ് സംഭവം. ചിക്കമംഗളൂരു കടൂർ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതിയെ (28) കൊലപ്പെടുത്തിയത്. കടുത്ത അന്ധവിശ്വാസിയായ വിജയ് വീട്ടിൽ പതിവായി ദുർമന്ത്രവാദം നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഇയാൾ ഭാര്യയെ കൊന്നു കുഴിച്ചുമൂടിയത്. ഭാരതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപയോഗശൂന്യമായ വലിയ കുഴൽക്കിണറിൽ കയറുകെട്ടി താഴ്ത്തി കോൺക്രീറ്റിട്ട് മൂടുകയായിരുന്നു.
ഭാരതിയുടെ ആത്മാവ് പുറത്തുവരുമെന്നും അങ്ങനെ സംഭവിച്ചാൽ പിടിക്കപ്പെടുമെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ഇതിനായി ഇയാൾ വീട്ടിൽ ദുർമന്ത്രവാദവും മൃഗബലിയും നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി.
ഒന്നരമസംമുൻപ് ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഇയാൾ പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഇയാൾ ഭാര്യയെ തല്ലിക്കൊന്നതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം അടക്കംചെയ്ത സ്ഥലവും കാണിച്ചുകൊടുത്തു.
പൊലീസ് പരിശോധനയിൽ വീടിന് സമീപത്തെ കൃഷിസ്ഥലത്തോട് ചേർന്നുള്ള കുഴൽക്കിണറിൽനിന്ന് മൃതദേഹം കണ്ടെത്തി. ഇതിനു പിന്നാലെ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.കേസിൽ തെളിവു നശിപ്പിക്കാനും കൊലപാതകവിവരം മറച്ചുവെക്കാനും കൂട്ടുനിന്നതിനാണ് പ്രതിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റുചെയ്തത്.











