അടൂരിൽ ഗൾഫുകാരന്റെ ഭാര്യ കൂട്ടുകാരനുമൊത്ത് ഒളിച്ചോടി; നാട്ടിലെത്തി യുവതിയുടെ തല തല്ലിപ്പൊട്ടിച്ച് ഭർത്താവ്

അടൂർ: കൂട്ടുകാരനുമൊത്ത് ഒളിച്ചോടിയ ഭാര്യയുടെ തല തല്ലിപ്പൊട്ടിച്ച് പ്രവാസിയായ ഭർത്താവ്. ഏറെകാലത്തെ പ്രണയത്തിനൊടുവിലാണ് അടൂർ സ്വദേശിയായ യുവാവും പന്തളം സ്വദേശിനിയായ യുവതിയും വിവാഹിതരായത്. വിവാഹത്തിന് എല്ലാ സഹായവും ചെയ്ത് ഒപ്പം നിന്നത് പ്രവാസിയായ യുവാവിന്റെ സുഹൃത്തായിരുന്നു. എന്നാൽ, വിവാഹം കഴിഞ്ഞ് അഞ്ചു വർഷം പിന്നിട്ടപ്പോഴാണ് പ്രവാസിയുടെ ഭാര്യ കൂട്ടുകാരനൊപ്പം ഒളിച്ചോടിയത്. ഇതറിഞ്ഞ പ്രവാസി നാട്ടിലെത്തിയതിന് പിന്നാലെയാണ് ഭാര്യയെ ആക്രമിച്ചത്.
വ്യാഴാഴ്ച്ച രാവിലെയാണ് യുവതി ഭർത്താവിന്റെ കൂട്ടുകാരനൊപ്പം ഒളിച്ചോടിയത്. ഇവർക്ക് എട്ടുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നുപറഞ്ഞ് ഭർതൃമാതാവ് അടൂർ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന്, അമ്മയെയും കുഞ്ഞിനെയും കാമുകനൊപ്പം പോലീസ് കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. യുവതി പോയ വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വിദേശത്തുനിന്ന് ഭർത്താവ് എത്തുകയായിരുന്നു.
അടൂർ പോലീസ് സ്റ്റേഷന് സമീപത്തുനിന്ന ഇയാൾക്ക്, കോടതിയിലേക്ക് വനിതാ പോലീസിനൊപ്പം പോകുകയായിരുന്ന ഭാര്യയെ കണ്ടതോടെ ദേഷ്യം കൂടി. തുടർന്നാണ് അടിച്ചത്. പോലീസ് ഇയാളെ പിടികൂടി. യുവതിയെ മർദിച്ചതിന് ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. യുവതിയെ കോടതി അവരുടെ അമ്മയ്ക്കൊപ്പം വിട്ടു.











