
കോട്ടയം ഏറ്റുമാനൂരിൽ പെൺകുട്ടികളുമായി ട്രെയിന് മുന്നിൽചാടി മരിച്ച ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്. വിവാഹ മോചനത്തിന് ഭർത്താവ് നോബി തയാറാകാത്തതിനാൽ ഷൈനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഷൈനി അടുത്ത സുഹൃത്തിന് അയച്ചതാണ് ഈ സന്ദേശം. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് യുവതി സുഹൃത്തിന് വോയ്സ് മെസേജ് അയച്ചത്. ജോലി കണ്ടെത്താൻ സാധിക്കാത്തതിലുള്ള സങ്കടവും ഷൈനി സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് നോബി ലൂക്കോസുമായി പിണങ്ങി കഴിഞ്ഞ ഒമ്പത് മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നുഷൈനിയുടെ താമസം. മക്കളായ അലീന (11), ഇവാന (10) എന്നിവരും യുവതിക്കൊപ്പമായിരുന്നു.
ഇതിനിടെ ഇന്നലെ വൈകുന്നേരം ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത നോബിയെ ഏറെ നേരം ചോദ്യംചെയ്യലിന് വിധേയനാക്കി. ഷൈനി മരിക്കുന്നതിന് മുൻപ് നോബി ഒരു വാട്സാപ് സന്ദേശം അയച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന വിവരം ലഭ്യമായിട്ടില്ല. ഇന്ന് ഉച്ചവരെ ചോദ്യം ചെയ്ത ശേഷം നോബിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.







