08:14am 30 August 2026
NEWS
കൈലാസ തീർഥാടനത്തിന് ആളുകൾ തെരഞ്ഞെടുക്കുന്നത് ഇന്ത്യൻ സർക്കാരിന്റെ രണ്ട് ഔദ്യോഗിക പാതകളുമല്ല; നേപ്പാൾ പാതയ്ക്ക് എന്താണ് ഇത്ര പ്രാധാന്യം?
29/08/2026  04:55 PM IST
nila
കൈലാസ തീർഥാടനത്തിന് ആളുകൾ തെരഞ്ഞെടുക്കുന്നത് ഇന്ത്യൻ സർക്കാരിന്റെ രണ്ട് ഔദ്യോഗിക പാതകളുമല്ല; നേപ്പാൾ പാതയ്ക്ക് എന്താണ് ഇത്ര പ്രാധാന്യം?

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി ഇന്ത്യൻ തീർത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. നൂറുകണക്കിന് ഇന്ത്യക്കാരാണ് നേപ്പാൾ വഴി കൈലാസത്തിലേക്ക് തീർത്ഥാടനത്തിനായി പോകുന്നത്. അതേസമയം, കൈലാസ - മാനസസരോവർ തീർത്ഥാടനത്തിനായി  ഇന്ത്യൻ ഭരണകൂടം ഔദ്യോ​ഗികമായി അം​ഗീകരിച്ചിട്ടുള്ള രണ്ട് പാതകളും നേപ്പാൾ വഴിയല്ല. എന്നിട്ടും എന്തുകൊണ്ടാണ് തീർത്ഥാടകർ നേപ്പാൾ വഴി കൈലാസത്തിലേക്ക് പോകുന്നത് എന്നതിനെ സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സജീവമാകുകയാണ്. 

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,638 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൈലാസ പർവതം നിരവധി മതവിഭാഗങ്ങൾക്ക് പുണ്യസ്ഥലമാണ്. ഹിന്ദുമത വിശ്വാസപ്രകാരം മഹാദേവനായ ശിവന്റെയും പാർവതീദേവിയുടെയും വാസസ്ഥലമാണ് കൈലാസം. ബുദ്ധ, ജൈന, ബോൺ മതപാരമ്പര്യങ്ങളിലും കൈലാസത്തിന് വലിയ ആത്മീയ പ്രാധാന്യമുണ്ട്. ഈ മതപാരമ്പര്യങ്ങളിലെല്ലാം കൈലാസ മാനസസരോവർ തീർഥാടനത്തിന് മതപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ടെന്ന് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക കൈലാസ മാനസസരോവർ പോർട്ടലും വ്യക്തമാക്കുന്നു.

ഹിന്ദു തീർഥാടകരെ സംബന്ധിച്ചിടത്തോളം കൈലാസ യാത്ര എന്നത് പർവതത്തിലെത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. കൈലാസ പർവതത്തെ ചുറ്റിയുള്ള പരിക്രമണമാണ് തീർഥാടനത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്. ഈ യാത്ര തന്നെ ആത്മീയമായ ഒരു സാധനയായാണ് വിശ്വാസികൾ കണക്കാക്കുന്നത്.

കഠിനമായ തീർഥാടനം

ശാരീരികമായും ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൈലാസ തീർഥാടനം. യാത്രയുടെ വലിയൊരു ഭാഗവും സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്ററിലധികം ഉയരത്തിലാണ്. കൈലാസ പരിക്രമണപാതയിലെ പ്രശസ്തമായ ഡോൽമ ലാ ചുരം ഏകദേശം 5,630 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഹിന്ദു വിശ്വാസമനുസരിച്ച് ശിവന്റെ വാസസ്ഥലമായതിനാൽ ശൈവ വിശ്വാസികൾക്കും മറ്റ് ഹിന്ദു തീർഥാടകർക്കും കൈലാസം ഏറ്റവും പുണ്യപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. കൈലാസത്തിന് സമീപമുള്ള മാനസസരോവർ തടാകത്തിനും ഹിന്ദുമതത്തിൽ വലിയ പവിത്രതയുണ്ട്.

എന്നാൽ കൈലാസ തീർഥാടനത്തിന്റെ പ്രാധാന്യം മതപരമായ വിശ്വാസങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റിനെയും ബന്ധിപ്പിച്ചിരുന്ന മത-സാംസ്കാരിക പാതകളുടെ ഭാഗമായിരുന്നു കൈലാസ മേഖല. ആധുനിക രാജ്യാതിർത്തികൾ നിലവിൽ വരുന്നതിന് ഏറെ മുമ്പ് തന്നെ വ്യാപാരികളും സന്യാസിമാരും തീർഥാടകരും ഹിമാലയൻ ചുരങ്ങളിലൂടെ ഈ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. ഈ ചരിത്രപശ്ചാത്തലമാണ് കൈലാസ തീർഥാടനത്തിന് ഇന്നും നയതന്ത്രപരവും ഭൗമരാഷ്ട്രീയപരവുമായ ഒരു മാനം നൽകുന്നത്.

ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ്; അനുമതികൾ നിർബന്ധം

കൈലാസ പർവതം ടിബറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ടിബറ്റ് നിലവിൽ ചൈനയുടെ ഭരണനിയന്ത്രണത്തിലാണ്. അതിനാൽ ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്ക് അന്താരാഷ്ട്ര അതിർത്തി കടക്കുകയും ചൈനയുടെ പ്രവേശന, പെർമിറ്റ് നടപടികൾ പാലിക്കുകയും വേണം. നേപ്പാൾ വഴിയുള്ള യാത്ര ഇന്ത്യൻ സർക്കാരിന്റെ രണ്ട് ഔദ്യോഗിക കൈലാസ മാനസസരോവർ തീർഥാടന പാതകളിൽ നിന്ന് വ്യത്യസ്തമാണ്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാരാണ് സാധാരണയായി നേപ്പാൾ വഴിയുള്ള കൈലാസ മാനസസരോവർ യാത്രകൾ സംഘടിപ്പിക്കുന്നത്. ഇത്തരം യാത്രകൾ പൊതുവെ കാഠ്മണ്ഡുവിൽ നിന്നാണ് ആരംഭിക്കുന്നത്.

ഒരു സാധാരണ റോഡ് മാർഗം ഏകദേശം ഇങ്ങനെയാണ്:

കാഠ്മണ്ഡു → ത്രിശൂലി → ധുൻചെ → സ്യാബ്രുബെസി → റസുവ/റസുവഗാധി → കെറുങ്/ഗ്യിറോങ് (ടിബറ്റ്) → സാഗ/പര്യാങ് → മാനസസരോവർ → കൈലാസം

റസുവഗാധി

നേപ്പാളിനെയും ടിബറ്റിലെ ഗ്യിറോങ്/കെറുങിനെയും ബന്ധിപ്പിക്കുന്ന പ്രധാന കവാടമാണ് റസുവഗാധി. ഇവിടെനിന്നാണ് തീർഥാടകർ ടിബറ്റൻ പീഠഭൂമിയിലേക്ക് പ്രവേശിച്ച് കൈലാസത്തിലേക്കും മാനസസരോവറിലേക്കും യാത്ര തുടരുന്നത്. അതിനാൽ നിലവിലെ പ്രകൃതിദുരന്തം കൈലാസ തീർഥാടകരെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. റസുവ–ഭോട്ടെ കോശി–ല്ഹെൻഡെ മേഖലയിലാണ് മിന്നൽപ്രളയം ഉൾപ്പെടെയുള്ള ദുരന്തം റിപ്പോർട്ട് ചെയ്തത്. തീർഥാടകർ ചൈന അതിർത്തിയിലെത്താൻ ഉപയോഗിക്കുന്ന റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ഇതുമൂലം വലിയ നാശനഷ്ടമുണ്ടായി.

ഔദ്യോഗിക ഇന്ത്യൻ പാതകൾക്കു പകരം തീർഥാടകർ നേപ്പാൾ പാത തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

നേപ്പാൾ വഴിയുള്ള കൈലാസ യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുണ്ടെന്നാണ് തീർഥാടകർ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴിയുള്ള യാത്രയായതിനാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തുന്ന ഔദ്യോഗിക തീർഥാടക തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കുറവാണ്. യാത്രാ സംഘാടകരുടെ പാക്കേജുകൾ അനുസരിച്ച് റോഡ് യാത്ര, ട്രെക്കിങ്, ഹെലികോപ്റ്റർ യാത്ര എന്നിവ വിവിധ രീതിയിൽ കൂട്ടിച്ചേർക്കാനും നേപ്പാൾ പാതയിൽ സാധിക്കും. ചില തീർഥാടകർക്ക് കാഠ്മണ്ഡുവിൽ നിന്ന് യാത്ര ആരംഭിക്കുന്നത് യാത്രാ ക്രമീകരണങ്ങളുടെ കാര്യത്തിലും സൗകര്യപ്രദമാണ്. എന്നാൽ ഇതിന് ചില തിരിച്ചടികളുമുണ്ട്.

ഹിമാലയത്തിലെ ഭൂമിശാസ്ത്രപരമായി ഏറെ ദുർബലമായ പ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. അതിനാൽ പ്രകൃതിദുരന്തങ്ങളുടെ സാധ്യതയും കൂടുതലാണ്. ഏറ്റവും പുതിയ ദുരന്തം ഈ ഇടനാഴിയുടെ ദുർബലത വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img