
വിദ്യാഭ്യാസ മന്ത്രിയെ ജില്ലയിൽ കാല് കുത്തിക്കില്ല
കൊച്ചി: പ്രതിഷേധം ഉയർത്തിയതിൻ്റെ പേരിൽ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ഒരു അച്ചടക്ക നടപടിയും അംഗീകരിക്കില്ലെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. ദേശീയ രംഗത്ത് തന്നെ മികച്ച നേട്ടങ്ങൾ കൊയ്ത കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ് കായിക കേരളത്തിൻ്റെ അഭിമാനമാണ്. കായിക താരങ്ങളുടെ ഭാവി നശിപ്പിക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്. ഇടതു സർക്കാരിന് എന്ന് മുതലാണ് പ്രതിഷേധ സമരങ്ങളോട് അസ്വസ്ഥത തുടങ്ങിയതെന്ന് ഷിയാസ് ചോദിച്ചു.പ്രതിഷേധ സമരങ്ങളിൽ പുതുചരിത്രം കുറിച്ചയാളാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി. പ്രതിഷേധിച്ചവർക്കെതിരെ നടപടി എടുക്കുകയല്ല യഥാർഥ കാരണം കണ്ടെത്തി അത് ആവർത്തിക്കാതിരിക്കാനാണ് നടപടി വേണ്ടത്. കോൺഗ്രസ് കുട്ടികൾക്കൊപ്പമാണ്. മാർ ബേസിൽ സ്കൂളിനെതിരായ വിലക്ക് പിൻവലിച്ചില്ലങ്കിൽ അതിശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരും. വിലക്ക് പിൻവലിക്കും വരെ വിദ്യാഭ്യാസ മന്ത്രിയെ ജില്ലയിലെ ഒരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി.
Photo Courtesy - Google










