
തണ്ണിമത്തനിൽ നിറം വർധിപ്പിക്കാനായി രാസപദാർത്ഥങ്ങളടങ്ങിയ നിറം കുത്തിവെക്കുന്നുണ്ട് എന്ന ആരോപണം എല്ലാ വേനൽക്കാലത്തും ഉയരാറുണ്ട്. ക്യാൻസർ പോലുള്ള മാരക രോഗങ്ങളും ഇത്തരം തണ്ണിമത്തൻ കഴിക്കുന്നതിലൂടെ പിടിപെടുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലപ്പുറം ജില്ലയിൽ നിന്നും ശേഖരിച്ച തണ്ണിമത്തൻ സാമ്പികളുകൾ കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ നടത്തിയ പരിശോധന ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ തണ്ണിമത്തനിൽ കൃത്രിമ നിറങ്ങളോ കെമിക്കൻ സാന്നിദ്ധ്യമോ കുത്തിവയ്‌പോ കണ്ടെത്തിയില്ല. മലപ്പുറം ജില്ലയിലെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിലേക്ക് അയച്ച പരിശോധനാ ഫലത്തിലും തണ്ണിമത്തനിൽ അസ്വാഭാവികമായി കണ്ടെത്താനായില്ല. തണ്ണിമത്തന് സ്വഭാവിക ചുവപ്പ് നിറമേകുന്ന ലൈക്കോപീനിന്റെ സാന്നിദ്ധ്യത്തിന് അപ്പുറത്ത് മറ്റൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.
തിരൂർ പരിധിയിൽ നിന്ന് മൊത്തക്കച്ചവട മാർക്കറ്റ്, വഴിയോര കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള 12 തണ്ണിമത്തൻ സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. കഴിഞ്ഞ മാസം 12ന് കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്.