
ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജാഗ്രത തുടരുന്നു. ഇടവിട്ടുള്ള മഴ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര അണക്കെട്ടുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് തുടരുന്നത്. ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് അടി വെള്ളം ഉയർന്ന് ജലനിരപ്പ് 2339.62 അടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലനിരപ്പ് 2376.20 അടിയായിരുന്നു. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയായി രേഖപ്പെടുത്തി.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിൽ ജാഗ്രത നിർദേശം തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രി യാത്രാ നിരോധനവും ഇപ്പോഴും നിലവിലുണ്ട്. കുമളി–പൂപ്പാറ സംസ്ഥാനപാതയിൽ പുളിയൻമലയ്ക്ക് സമീപം റോഡിലേക്ക് വീണ മരം നീക്കം ചെയ്യുന്ന പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെട്ടു.
കനത്ത മഴയിലും കാറ്റിലും ഇന്നലെ മാത്രം 14 വീടുകൾക്ക് നാശനഷ്ടമുണ്ടായി. നിലവിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരെ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്.








