
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ജെഡിടി ക്യാമ്പസിലുള്ള സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ വീണ്ടും സംശയം ഉന്നയിച്ച് യുഡിഎഫ് രംഗത്ത്. തെരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടന്നിരിക്കാമെന്ന ആശങ്കയും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവനും ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാറും മാധ്യമങ്ങളോട് പ്രതികരിച്ചത്.
സ്ട്രോങ്ങ് റൂമിനോട് ചേർന്നുള്ള സ്പെയർ റൂം അടച്ചിരിക്കണം എന്നും സുരക്ഷയുടെ ചുമതല മുഴുവനായി ബിഎസ്എഫിന് കൈമാറണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഇതോടൊപ്പം, സമീപത്തെ റൂം തുറക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ നേരത്തെ അറിയിച്ചതായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ വ്യക്തമാക്കി. രാവിലെ 8 മണിയോടെ വിവരം ലഭിച്ചതും 9 മണിക്ക് എത്താൻ ആവശ്യപ്പെട്ടതുമാണെന്ന് അവർ പറഞ്ഞു. എന്നാൽ താൻ എത്തിയപ്പോൾ തുറക്കൽ നടപടികൾ ഇതിനകം പൂർത്തിയായിരുന്നുവെന്നും ഏജന്റിന്റെ സാന്നിധ്യത്തിലായിരുന്നു അത് നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തി. സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്നും പോളിംഗുമായി ബന്ധപ്പെട്ട സാമഗ്രികൾ സൂക്ഷിച്ചിരുന്ന മറ്റൊരു മുറിയാണ് തുറന്നതെന്നും അവർ വ്യക്തമാക്കി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായിട്ടാണ് നടപടി സ്വീകരിച്ചതെന്നും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആശയക്കുഴപ്പമാണ് വിവാദത്തിന് കാരണമാകാനിടയുണ്ടെന്നും അവർ വിലയിരുത്തി.









