
ദോഹ: യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന മേഖലകളിൽ ഓട്ടിസം ബാധിച്ച കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അതീവ ഗുരുതരമാണെന്ന് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഹിസ് ഹൈനസ് ഷെയ്ഖ മൗസ ബിൻത് നാസർ. ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'X'-ൽ പങ്കുവെച്ച കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.മേഖലയിലെ മോശമായ മാനുഷിക സാഹചര്യങ്ങൾ ഓട്ടിസം ബാധിച്ചവരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവിതം കൂടുതൽ പ്രയാസകരമാക്കുന്നതായി അവർ പറഞ്ഞു.യുദ്ധങ്ങൾ കുട്ടികളുടെ സുസ്ഥിരമായ ദിനചര്യകളെ തകർക്കുന്നു. ഇവർക്ക് ആവശ്യമായ പ്രത്യേക പരിചരണവും പിന്തുണയും ലഭിക്കാത്തത് അവരുടെ സുരക്ഷിതബോധത്തെയും മാനസിക സമാധാനത്തെയും ബാധിക്കുന്നു.പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്നതിനും വിട്ടുവീഴ്ചയില്ലാത്ത മുൻഗണന നൽകണമെന്ന് ഷെയ്ഖ മൗസ ആഹ്വാനം ചെയ്തു.
എല്ലാ വർഷവും ഏപ്രിൽ 2-നാണ് ലോക ഓട്ടിസം ബോധവൽക്കരണ ദിനമായ ആചരിക്കുന്നത്. ഓട്ടിസം ബാധിച്ചവരുടെ അവകാശങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം വളർത്തുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്.










