
വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്ന് 232നെതിരെ 288 വോട്ടുകൾക്കാണ് ലോക്സഭ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. ലോക്സഭയിൽ ബിൽ പാസായതിന് പിന്നാലെ ഇന്ന് രാജ്യസഭയിലും ബിൽ അവതരിപ്പിക്കും. കേരളത്തിലെ 19 എംപിമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഒഴികെയുള്ളവർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പ് സമയത്ത് വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.06നാണ് ബില്ലിന്മേൽ ചർച്ച ആരംഭിച്ചത്. 8 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ, ചർച്ച ഇന്നു പുലർച്ചെ 1.56 വരെ നീണ്ടു. ഇന്നു രാജ്യസഭയിലും കൂടി പാസായാൽ ബിൽ നിയമമാകും.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ഇന്നലെ ലോക്സഭ പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.











