
രാജ്യസഭയിലും വഖഫ് നിയമ ഭേദഗതി ബിൽ പാസായി. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ എതിർത്ത് വോട്ട് ചെയ്തത് 95 പേർ മാത്രമാണ്. ഇന്നലെ പുലർച്ചെ ലോക്സഭയിലും ബിൽ പാസായിരുന്നു. 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇന്നു പുലർച്ചെ 1.10ഓടെയാണ് രാജ്യസഭയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ രാഷ്ട്രപതി കൂടി ഒപ്പിടുന്നതോടെ ബിൽ നിയമമാകും.
232 വോട്ടിനെതിരെ 288 വോട്ടോടെയാണ് ഇന്നലെ ലോക്സഭയിൽ ബില്ല് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. രാജ്യസഭയിലും ചർച്ച മണിക്കൂറുകൾ നീണ്ടു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി.
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ രാജ്യസഭയിലും പാസായതോടെ മുനമ്പത്ത് പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരക്കാർ ആഹ്ലാദ പ്രകടനം നടത്തി. നിയമഭേദഗതിയെ എതിർത്ത കേരളത്തിലെ എംപിമാരെ വിമർശിച്ചപ്പോൾ സുരേഷ് ഗോപിയെ പ്രശംസിക്കാനും സമരക്കാർ മറന്നില്ല. അതേസമയം, റവന്യു അവകാശങ്ങൾ പുനഃസ്ഥപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.











