
വാളയാറിൽ അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അറസ്റ്റിലായ യുവതിയുടെ ആൺസുഹൃത്തുക്കളും മകനും ഉൾപ്പെടെയുള്ള സംഘം വർഷങ്ങളായി ലഹരിക്ക് അടിമകളെന്നാണ് പുറത്തുവരുന്ന വിവരം. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അശ്വതി (39), മകൻ ഷോൺസണ്ണി (20), അശ്വതിയുടെ സുഹൃത്തുക്കളും ഐടി പ്രഫഷനലുകളുമായ കോഴിക്കോട് എലത്തൂർ മുഖവൂർ സ്വദേശി മൃദുൽ (29), അശ്വിൻലാൽ (26) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്നും 12 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴോടെയാണ് വാളയാർ എക്സൈസ് ചെക്ക്പോസ്‌റ്റിൽ വാഹന പരിശോധനയ്ക്കിടെ സംഘം പിടിയിലായത്. കാറിൽ ബെംഗളൂരിൽ നിന്നു കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു സംഘം. കോഴിക്കോട്ട് കോളജ് വിദ്യാർത്ഥികൾക്കിടയിലായിരുന്നു ഇവർ ലഹരി കച്ചവടം നടത്തിയിരുന്നത്.
ദേശീയപാതയിൽ വാഹന പരിശോധനയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്‌ഥരെ കണ്ടതോടെ ഇവർ അമിത വേഗതയിൽ കാറോടിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, കാറിനെ പിന്തുടർന്ന ഉദ്യോഗസ്ഥർ ചന്ദ്രാപുരത്തു വച്ചാണ് സംഘത്തെ പിടികൂടിയത്.
വാളയാർ എക്സൈസ് ചെക്പോസ്‌റ്റ് സ്പെക്‌ടർ എ.മുരുകദാസ്, അസി. ഇൻസ്പെക്‌ടർ സി.മേഘനാഥ്, പ്രിവന്റീവ് ഓഫിസർ കെ.വി.ദിനേഷ്, സിവിൽ എക്സൈസ് ഓഫിസർ ആർ. പ്രശാന്ത്, കെ. ശരവണൻ, എ. അജിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.